പേരാമ്പ്രയിലെ ഡോ. അരുണിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നാണ് ഇയാള്‍ ഒന്നര ലക്ഷം രൂപ വിലവരുന്ന വയറിംഗ് സാധനങ്ങള്‍ അടിച്ചുമാറ്റിയത്.

പയ്യോളി: കോഴിക്കോട് നിര്‍മാണം നടക്കുന്ന വീട്ടില്‍ നിന്ന് വയറിംഗ് സാധനങ്ങള്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യോളി ബിസ്മി ബസാര്‍ സ്വദേശി കാഞ്ഞിരമുള്ള പറമ്പില്‍ മുഹമ്മദ് നിഷാല്‍(22) ആണ് പിടിയിലായത്. പേരാമ്പ്രയിലെ ഡോ. അരുണിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നാണ് ഇയാള്‍ ഒന്നര ലക്ഷം രൂപ വിലവരുന്ന വയറിംഗ് സാധനങ്ങള്‍ അടിച്ചുമാറ്റിയത്. കേസ് രജിസ്റ്റര്‍ ചെയ്ത മണിക്കൂറുകള്‍ക്കകം നിഷാലിനെ പേരാമ്പ്ര പൊലീസ് പിടികൂടുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഇയാളുടെ പേരില്‍ പയ്യോളി സ്റ്റേഷനില്‍ രണ്ട് കേസുകള്‍ നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് പാലേരിയിലെ പള്ളിയില്‍ നിസ്‌കാരം നടത്തി പോകുന്നതിനിടയില്‍ ഭണ്ഡാരം മോഷ്ടിച്ചതിനെ തുടര്‍ന്ന് പിടിയിലായിരുന്നു. എന്നാല്‍ പരാതി ലഭിക്കാത്തതിനാല്‍ വിട്ടയച്ചു. കല്‍പത്തൂര്‍ വായനശാലയില്‍ നടത്തിയ മോഷണത്തില്‍ തെളിവായി പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ പാലേരിയിലെ മോഷണം നടത്തിയ വ്യക്തിയോട് സാമ്യം തോന്നിയതിനാലാണ് പൊലീസിന് എളുപ്പം ഇയാളിലേക്ക് എത്താന്‍ സാധിച്ചത്. കഴിഞ്ഞ ദിവസം വീണ്ടും ഇതേ വീടിന് സമീപത്ത് എത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.