കോഴിക്കോട് വൻ മയക്ക് മരുന്ന് വേട്ട: അരക്കോടിയുടെ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കൊവിഡ് കാലത്ത് ഫ്ലാറ്റിൽ ഒതുങ്ങിക്കഴിയുന്ന യുവാക്കളെയും കോഴിക്കോട് നിശാ പാർട്ടി സംഘാടകരെയും ലക്ഷ്യം വെച്ച് ആലുവയിൽ നിന്നും കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് പ്രതി എക്സൈസിന് മൊഴി നൽകി.
കോഴിക്കോട്: കോഴിക്കോട് പാലാഴിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയില്‍. അന്താരാഷ്ട്ര മാർക്കറ്റിൽ 50 ലക്ഷത്തിലധികം വില വരുന്ന എം.ഡി.എം.എ എന്ന മാരകമായ മയക്കുമരുന്നുമായി നിലമ്പൂർ താലൂക്കിൽ പനങ്കയം വടക്കേടത്ത് ഷൈൻ ഷാജി (22) യാണ് എക്സൈസിന്‍ററെ പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
എക്സൈസ് റേഞ്ച് ഓഫീസ് ഫറോക്കും കോഴിക്കോട് എക്സൈസ് ഇന്റലിജൻസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ എക്സൈസ് പാർട്ടിയെ വെട്ടിച്ച് കടത്താൻ ശ്രമിച്ച വാഹനത്തെ പിന്തുടർന്നാണ് ഇയാളെ എക്സൈസ് പിടികൂടിയത്. കൊവിഡ് കാലത്ത് ഫ്ലാറ്റിൽ ഒതുങ്ങിക്കഴിയുന്ന യുവാക്കളെയും കോഴിക്കോട് നിശാ പാർട്ടി സംഘാടകരെയും ലക്ഷ്യം വെച്ച് ആലുവയിൽ നിന്നും കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് പ്രതി എക്സൈസിന് മൊഴി നൽകി.
ഫറോക്ക് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശൻ ഇൻസ്പെക്ടർ എ.പ്രജിത്ത് പ്രിവന്റീവ് ഓഫീസർമാരായ എം. അബ്ദുൽ ഗഫൂർ ടി.ഗോവിന്ദൻ സിവിൽ എക്സൈസ് ഓഫീസർമാരായ പി അജിത് അർജുൻ വൈശാഖ്, എൻ സുജിത്ത്, വി അശ്വിൻ എക്സൈസ് ഡ്രൈവർ പി. സന്തോഷ് കുമാർ എന്നിവർ അടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona