ആലപ്പുഴയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
സ്‌കാനിംഗ് നടത്തുന്നതിനായി ഞായറാഴ്ച രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനിരിക്കെയായിരുന്നു മരണം.
ചാരുംമൂട് : കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്കു യാത്രികനായ യുവാവ് മരിച്ചു. വേടരപ്ലാവ് മുകളയ്യത്ത് വീട്ടില്‍ വിജയകുമാറിന്റെ മകന്‍ വിജിത്ത് കുമാറാണ് (20) മരിച്ചത്. ഇവര്‍ കരിമുളയ്ക്കലില്‍ വാടകക്ക് താമസിച്ചുവരികയാണ്. ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ കെ.പി.റോഡില്‍ നൂറനാട് എസ്.ബി.ഐക്കു സമീപമായിരുന്നു അപകടം.
അപകടത്തില്‍ തലയ്ക്ക് മുറിവേറ്റ വിജിത്തിനെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. സ്‌കാനിംഗ് നടത്തുന്നതിനായി ഞായറാഴ്ച രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനിരിക്കെയായിരുന്നു മരണം. അമ്മ: സിന്ധു. സഹോദരന്‍: വിപിന്‍കുമാർ. സംഭവത്തില്‍ നൂറനാട് പൊലീസ് കേസെടുത്തു.
ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മധ്യവയസ്‍കന്‍ മുങ്ങി മരിച്ചു, ചെളിയിൽ താഴ്ന്നു പോയതെന്ന് സംശയം
കോഴിക്കോട്: മുക്കം മുത്തേരി വട്ടോളിപറമ്പ് വട്ടോളി ദേവീക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ മധ്യവയസ്ക്കൻ മുങ്ങി മരിച്ചു. നെടുമങ്ങാട് പുതിയ തൊടികയിൽ ഭാസ്ക്കര( 55)നാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം. അഞ്ച് പേരടങ്ങുന്ന സംഘം ആറ് മണിയോടെയാണ് കുളത്തിലിറങ്ങിയത്. നീന്തുന്നതിനിടെ പായലും ചണ്ടിയും കാലിൽ കുടുങ്ങി ചെളിയിൽ താഴ്ന്നു പോയതാണെന്നാണ് സംശയിക്കുന്നത്.
നാട്ടുകാർ നടത്തിയ തെരച്ചിലിൽ ഏഴരയോടെ ഭാസ്ക്കരനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നരിക്കുനിയിൽ നിന്നുള്ള അഗ്നി രക്ഷാ സേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കെ.എം.സി.ടി മെഡിക്കൽ കോളേജ് ജീവനക്കാരി പ്രമീളയാണ് ഭാസ്ക്കരൻ്റെ ഭാര്യ. മക്കൾ: അഭിനന്ദ്, ഭവ്യ, ഇരുവരും വിദ്യാർഥികളാണ്. സംസ്ക്കാരം ഇന്ന് നടക്കും.