ലോറി തട്ടിയതിനെ തുടര്‍ന്ന് സ്‌ക്കൂട്ടര്‍ റോഡരികിലേക്കും, അബ്ദുല്‍ റഹ്‌മാന്‍ ലോറിക്കടിയിലേക്കും മറിഞ്ഞു വീഴുകയായിരുന്നു. 

 കോഴിക്കോട്: ഉള്ളിയേരിയില്‍ ടാങ്കര്‍ ലോറി സ്‌ക്കൂട്ടറിലിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. വടകര കക്കട്ടിൽ അരൂര് ചേടിക്കുന്നുമ്മല്‍ അബ്ദുല്‍ റഹ്‌മാന്‍ (43) ആണ് മരിച്ചത്. ഉള്ളിയേരി പാലത്തിലായിരുന്നു അപകടം. എകരൂരിലെ ഭാര്യ വീട്ടിലേക്ക് പോവുകയായിരുന്നു റഹ്മാൻ. ലോറിയും സ്‌ക്കൂട്ടറും കൊയിലാണ്ടി ഭാഗത്തുനിന്നും വരികയായിരുന്നു. ലോറി തട്ടിയതിനെ തുടര്‍ന്ന് സ്‌ക്കൂട്ടര്‍ റോഡരികിലേക്കും, അബ്ദുല്‍ റഹ്‌മാന്‍ ലോറിക്കടിയിലേക്കും മറിഞ്ഞു വീഴുകയായിരുന്നു. 

റോഡിലേക്ക് തെറിച്ച് വീണ യുവാവിന്‍റെ തലയിലൂടെയും വയറിലൂടെയും ലോറിയുടെ ചക്രങ്ങള്‍ കയറി ഇറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ തന്നെ അബ്ദുല്‍ റഹ്മാനെ മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിനിടയാക്കിയ ലോറി അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നഫ് ല (എകരൂൽ)യാണ് അബ്ദുല്‍ റഹ്മാന്‍റെ ഭാര്യ. മക്കൾ: മുഹമ്മദ് സിയാദ്, ഫൈഹ മറിയം. ബാപ്പ്: പരേതനായ മൂസ. ഉമ്മ: പരേതയായ കുഞ്ഞാമി. സഹോദരങ്ങൾ: മുഹമ്മദ്, സാറ, സുബൈദ, ആസ്യ, പരേതയായ ബിയ്യാത്തു.

Read More : 'മലയാളി പൊളിയല്ലേ'; യുവാവ് പറ്റിച്ച 93-കാരി ദേവയാനിയമ്മക്ക് സഹായമൊഴുകിയെത്തി, ലോട്ടറി കച്ചവടം തുടങ്ങി