പുത്തനമ്പലം റോഡിൽ കേളോത്ത് ജങ്ഷന് സമീപത്തെ കല്യാണവീട്ടിൽ പോയ അഭിലാഷിനെ അവിടെയെത്തിയ പ്രതി മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. യുവാക്കൾ ബാറിലിരുന്ന് മദ്യപിക്കുന്ന വിവരം വീട്ടിൽ വിളിച്ചറിയിച്ചതിനുള്ള വിരോധത്തിലാണ് ആക്രമണം.
ചേർത്തല: ബാറിലിരുന്ന് മദ്യപിച്ച വിവരം വീട്ടിൽ അറിയിച്ചതിലുള്ള വിരോധം കാരണം അയൽവാസിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്ക് മൂന്നു വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡിൽ വാരണം ഷാൻ നിവാസിൽ ഷാനിനെയാണ് ചേർത്തല അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കുമാരി ലക്ഷ്മി എസ് ശിക്ഷിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിൽ വേഗത്തിൽ വീട്ടിൽ അഭിലാഷിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ച കേസിലാണ് ശിക്ഷ.
2018 ഡിസംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പുത്തനമ്പലം റോഡിൽ കേളോത്ത് ജങ്ഷന് സമീപത്തെ കല്യാണവീട്ടിൽ പോയ അഭിലാഷിനെ അവിടെയെത്തിയ പ്രതി മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരിചയത്തിലുള്ള യുവാക്കൾ ബാറിലിരുന്ന് മദ്യപിക്കുന്ന വിവരം വീട്ടിൽ വിളിച്ചറിയിച്ചതിനുള്ള വിരോധത്തിലാണ് ആക്രമണം നടത്തിയതെന്നാണ് കേസ്. മുഹമ്മ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ രണ്ടും മൂന്നും പ്രതികളായിരുന്ന ഗിരീഷ്, സുഖലാൽ എന്നിവരെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു.
മുഹമ്മ പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ടോൾസൻ പി ജെ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ 27 സാക്ഷികളെ പ്രോസിക്യൂഷനു വേണ്ടി വിസ്തരിച്ചു. കോടതി വിചാരണ നടപടികൾ സബ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ ഏകോപനം നടത്തി. അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ രാധാകൃഷ്ണൻ ജി പ്രോസിക്യൂഷനുവേണ്ടി ഹാജരായി.


