കൊലപാതക വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി
ആലപ്പുഴ: കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി. കൃഷ്ണപുരം കാപ്പിൽ കിഴക്ക് നടുറോഡിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട അമ്പാടിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ കൊല്ലം ചിതറയിൽ യുവാവിനെ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയ കേസിൽ അമ്മയും അച്ഛനും സഹോദരനും അറസ്റ്റിലായി. സൊസൈറ്റി മുക്ക് സ്വദേശി 21 വയസുള്ള ആദർശാണ് കൊല്ലപ്പെട്ടത്. കേസിൽ അച്ഛൻ തുളസീധരൻ , അമ്മ മണിയമ്മാൾ, സഹോദരൻ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ച് സ്ഥിരമായി പ്രശ്നമുണ്ടാക്കുന്ന ആദർശിനെ ഞായറാഴ്ച രാത്രിയാണ് മൂന്നുപേരും ചേർന്ന് വധിച്ചത്.
അയൽ വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആദർശിനെ മാതാപിതാക്കളും സഹോദരനും ചേർന്ന് വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നിരുന്നു. വീട്ടിലെത്തിയ ആദർശ് അച്ഛനും അമ്മയ്ക്കും സഹോദരനുമെതിരെ വധഭീഷണി മുഴക്കി. ഇതിന് പിന്നാലെയാണ് മൂന്നു പ്രതികളും ചേർന്ന് ആദർശിനെ കെട്ടിയിട്ട് കഴുത്തിൽ കയർ മുറുക്കി കൊന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
