വീട്ടിലേക്ക് പോകുന്നതിനായി വയോധിക വിളിച്ച ഓട്ടോറിക്ഷയിൽ ആദ്യം കല്യാണി കയറി. കൂട്ടാളിയായ പാർവ്വതി വയോധികയെ അതേ ഓട്ടോറിക്ഷയിൽ തന്ത്ര പൂർവ്വം കയറ്റി. യാത്രയ്ക്കിടെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് ഇരുവരും ചേർന്ന് മാല മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
കൊല്ലം: വയോധികയുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിച്ച നാടോടി സ്ത്രീകൾ പിടിയിൽ. തിരുനെൽവേലി തൂത്തുക്കുടി അണ്ണാനഗർ സ്വദേശികളായ കല്യാണി (45), പാർവ്വതി (26) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വാളകം അണ്ടൂർ സ്വദേശിനിയായ വയോധിക വാളകം മാർക്കറ്റിൽ നിന്നും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി മടങ്ങുമ്പോഴായിരുന്നു ഇരുവരും ചേർന്ന് സ്വർണ്ണ മാല കവർന്നത്. വയോധിക ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം.

വീട്ടിലേക്ക് പോകുന്നതിനായി വയോധിക വിളിച്ച ഓട്ടോറിക്ഷയിൽ ആദ്യം കല്യാണി കയറി. കൂട്ടാളിയായ പാർവ്വതി വയോധികയെ അതേ ഓട്ടോറിക്ഷയിൽ തന്ത്ര പൂർവ്വം കയറ്റി. യാത്രയ്ക്കിടെ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് ഇരുവരും ചേർന്ന് കഴുത്തിൽ നിന്നും രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല കവരാൻ ശ്രമിച്ചു. എന്നാൽ സംശയം തോന്നിയ വയോധിക പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജിജുകുമാർ പി.ഡി.യുടെ നേതൃത്വത്തിൽ എസ്.ഐമാരായ പങ്കജ് കൃഷ്ണ, ലയമോൾ, ആതിര, എ.എസ്.ഐ ശ്രീജ, എസ്.സി.പി.ഒ രാജി, ശുഭ, അസർ എന്നിവരടങ്ങിയ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകൾ നിലവിലുള്ളതായ് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


