കത്തിയമര്‍ന്ന സ്‌കൂട്ടറില്‍ നിന്നും യുവാക്കള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
വ്യാഴാഴ്ച വൈകിട്ട് നാലു മണിയ്ക്ക് പഴയമൂന്നാറിലെ ടാറ്റാ റ്റീ സ്‌പോര്‍ട് ഗ്രൗണ്ടിനു സമീപത്തു വച്ചായിരുന്നു അപകടം.
മൂന്നാര്‍. ടിപ്പറുമായി കൂട്ടിയിച്ച് കത്തിയമര്‍ന്ന സ്‌കൂട്ടറില്‍ നിന്നും യുവാക്കള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ദേവികുളം ന്യൂകോളനി സ്വദേശി ആന്‍ണി (22) ലാപാംസ് ജംഗ്ഷന്‍ സ്വദേശി ജ്യോതി (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേര്‍ക്കും കാലില്‍ പരിക്കുണ്ട്. പരിക്കേറ്റവര്‍ക്ക് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സകള്‍ നല്‍കി.
വ്യാഴാഴ്ച വൈകിട്ട് നാലു മണിയ്ക്ക് പഴയമൂന്നാറിലെ ടാറ്റാ റ്റീ സ്‌പോര്‍ട് ഗ്രൗണ്ടിനു സമീപത്തു വച്ചായിരുന്നു അപകടം. മുന്നില്‍ പോയിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിര്‍ത്തിയതോടെ ബസിനു തൊട്ടു പിന്നില്‍ നിര്‍ത്തിയ സ്‌കൂട്ടറില്‍ പിന്നാലെയെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ടിപ്പറിന് അടിയിലേക്ക് വീണ യുവാക്കളെ നാട്ടുകാര്‍ ഉടന പുറത്തെടുക്കുകയായിരുന്നു.
വീണു കിടന്ന സ്‌കൂട്ടറില്‍ തീ പടര്‍ന്നതോടെ നാട്ടുകാര്‍ ഒരു വിധത്തില്‍ സ്‌കൂട്ടറിനെ ടിപ്പറിന് അടിയില്‍ മാറ്റി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് അഗ്നിശമന സേന എത്തിയെങ്കിലും സ്‌കൂട്ടര്‍ പൂര്‍ണ്ണമായി കത്തിയമര്‍ന്നിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൻ്റെ പെട്രോൾ ടാങ്ക് ഉടഞ്ഞതാവും തീപിടിക്കാൻ കാരണമെന്നാണ് സൂചന. കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.