അനുമതിയുണ്ടായിട്ടും അന്യായമായി പിഴയിടുന്നു; പിഴയടച്ച രസീതുകൾ മാലയാക്കി യുവാവിന്‍റെ പ്രതിഷേധം
'മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്, ചെങ്കല്ല് സർവീസിന് അനുമതി ഉണ്ടായിട്ടും വഴിനീളെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ചെക്കിങ്ങും ഫൈനും കാരണം ബുദ്ധിമുട്ടിലായ ഒരു ഡ്രൈവരുടെ ജീവിക്കാൻ വേണ്ടിയുള്ള പ്രതിഷേധം' എന്ന പ്ലക്കാര്‍ഡും ഏന്തിയായിരുന്നു ഒറ്റയാള്‍ പ്രതിഷേധം
മലപ്പുറം: അന്യായമായി പൊലീസും റവന്യു വകുപ്പും പിഴ ചുമത്തുകയാണെന്നാരോപിച്ച് യുവാവിന്റെ ഒറ്റയാൾ പ്രതിഷേധം. പുല്പറ്റ സ്വദേശി വരിക്കാടൻ റിയാസ് (36) ആണ് ചെങ്കല്ല് കടത്തിയതിന് തനിക്കും തന്റെ ക്വാറിയിലെ മറ്റു ഡ്രൈവർമാർക്കും ലഭിച്ച പിഴയുടെ രസീതുകൾ മാലയാക്കി മഞ്ചേരി നഗരത്തിൽ ഒറ്റയാൾ പ്രതിഷേധം നടത്തിയത്.
ലോറി ഡ്രൈവറായ റിയാസിനും മറ്റു ഡ്രൈവർമാർക്കും ചെങ്കല്ല് കൊണ്ടുപോകുന്നതിനിടെ പൊലീസും റവന്യു വകുപ്പും അന്യായമായി പലതവണ പിഴ ചുമത്തുകയായിരുന്നുവെന്നാണ് റിയാസ് ആരോപിക്കുന്നത്. 250 രൂപ മുതൽ 10000 രൂപ വരെ പിഴയായി നൽകിയിട്ടുണ്ടെന്നും പൊലീസും റവന്യു അധികൃതരും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും റിയാസ് പറയുന്നു.
'മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക്, ചെങ്കല്ല് സർവീസിന് അനുമതി ഉണ്ടായിട്ടും വഴിനീളെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ചെക്കിങ്ങും ഫൈനും കാരണം ബുദ്ധിമുട്ടിലായ ഒരു ഡ്രൈവരുടെ ജീവിക്കാൻ വേണ്ടിയുള്ള പ്രതിഷേധം' എന്ന പ്ലക്കാര്‍ഡും ഏന്തിയായിരുന്നു വേറിട്ടുള്ള പ്രതിഷേധം. പ്രതിഷേധ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona