രണ്ട് കൊൽക്കത്ത സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്
പാലക്കാട്: ബംഗളൂരുവിൽ നിന്ന് വരികയായിരുന്ന ടൂറിസ്റ്റ് ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. ബാഗിൽ കഞ്ചാവുമായെത്തിയ യുവാക്കൾക്ക് പാലക്കാട് ദേശീയപാതയിലാണ് പിടിവീണത്. കാഴ്ച്പറമ്പ് ദേശീയപാതയിൽ വച്ചാണ് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 14 കിലോ കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്. രണ്ട് കൊൽക്കത്ത സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്.
അതിനിടെ കൊച്ചിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഏഴ് കിലോയോളം കഞ്ചാവുമായി രണ്ട് പേർ ആലുവയിൽ പൊലീസിന്‍റെ പിടിയിലായി എന്നതാണ്. ചൂണ്ടി ചങ്ങനം കുഴിയിൽ മണികണ്ഠൻ (ബിലാൽ - 30), ചൂണ്ടിപുറത്തും മുറിയിൽ പ്രദീഷ് (36) എന്നിവരെയാണ് ഡാൻസാഫ് ടീമും, ആലുവ പൊലീസും ചേർന്ന് അണ്ടിക്കമ്പനി ഭാഗത്ത് നിന്ന് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ അറസ്റ്റിലായത്. ഒഡിഷയിലെ വിജയനഗരത്തിലെ ഉൾവനത്തിൽ നിന്നും പ്രത്യക ഏജന്റ് വഴിയാണ് കഞ്ചാവ് വാങ്ങിയത്. കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് വാങ്ങി പതിനഞ്ചായിരം രൂപയ്ക്കാണ് വിൽപന. ചെറിയ പൊതികളാക്കിയാണ് കച്ചവടം. പോലീസ് സാഹസീകമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മണികണ്ഠൻ 2018 ൽ ആലുവയിൽ നടന്ന കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. പത്ത് കിലോഗ്രാം കഞ്ചാവ് പാലക്കാട് പിടികൂടിയ കേസിലെ പ്രതിയാണ് പ്രദീഷ്. ഡി വൈ എസ് പി മാരായ പി പി ഷംസ്, എം കെ മുരളി, ഇൻസ്‍പെക്ടർ എ എൻ ഷാജു, സബ് ഇൻസ്‍പെക്ടർ കെ നന്ദകുമാർ. എ എസ്ഐ മാരായ കെ എ നൗഷാദ്, കെ ബി സജീവ്.സി പി ഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ എം മനോജ്, കെ സേവ്യർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
