തമിഴ്നാട് പൊലീസിനെ വെട്ടിച്ച് കടന്നു, വട്ടം പിടിച്ച് കേരളാ പൊലീസ്; കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍
ഒരു ബൈക്ക് ചെക്ക് പോസ്റ്റിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതികൾ സ്ഥലം മനസിലാകാതെ പോലീസ് സ്റ്റേഷനിലേക്കാണ് ഓടിക്കയറിയത്.
ഇടുക്കി: ഇടുക്കിയില്‍ 17 വയസുകാരനുൾപ്പടെ നാല് പേരെ കഞ്ചാവുമായി കമ്പംമേട്ട് പൊലീസ് പിടികൂടി. രണ്ട് ബൈക്കുകളിൽ നിന്നായിമൂന്ന് കിലോയോളം കഞ്ചാവാണ് പിടികൂടിയത്. കമ്പംമേട് സിഐ സുനിൽ കുമാറിന്‍റെ നേതൃത്വത്തിൽ പോലീസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് അടിമാലിക്ക് കടത്തിയ കഞ്ചാവ് പിടികൂടിയത്.
രണ്ട് ബൈക്കുകളിലായാണ് യുവാക്കളുടെ സംഘം മൂന്ന് കിലോയോളം കഞ്ചാവ് കടത്താവാൻ ശ്രമിച്ചത്. കമ്പംമേട്ട് ചെക്ക് പോസ്റ്റിൽ തമിഴ്നാട് പൊലീസിനെ വെട്ടിച്ച് കടന്ന ബൈക്കുകളാണ് കേരള പൊലീസും എക്സൈസും ചേർന്ന് പിടികൂടിയത്. ഒരു ബൈക്ക് ചെക്ക് പോസ്റ്റിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതികൾ സ്ഥലം മനസിലാകാതെ പോലീസ് സ്റ്റേഷനിലേക്കാണ് ഓടിക്കയറിയത്.
പൊലീസിനെ കണ്ട് കടന്ന മറ്റൊരു ബൈക്ക് നെടുംങ്കണ്ടം ഭാഗത്തേക്ക് ഓടിച്ച് പോയി. ഈ ബൈക്കിനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. എറണാകുളം സ്വദേശി കൊച്ചുമഠത്തിൽ ആദർശ് ഷാജി, അടിമാലി ചാറ്റുപാറ സ്വദേശി ഇസ്ലാംനഗർ സബീർ റഹ്മാൻ, വെള്ളത്തൂവൽ സ്വദേശി ഞാറുട്ടിപ്പറമ്പിൽ വിനീത് സലിം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കമ്പംമേട്ട് സിഐ സുനിൽ കുമാർ, എസ്ഐമാരായ പിജെ ചാക്കോ, മധുസി ആര്‍, ഹരിദാസ് വിആര്‍, എസ് സുലേഖ, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ പ്രദീപ് കുമാർ ,അജീഷ് കെപി, സുനീഷ് കുമാർ, സജി രാജ്, സജികുമാർ കെ, സുധാകരൻ, എക്സൈസ് പ്രിവന്‍റീവ് ഓഫീസർമാരായ സോബിൻ മാത്യു, സിറിൾ ജോസഫ്, തുടങ്ങിയവരാണ് ടീമിലുണ്ടായിരുന്നത്.