ഇംഗ്ലണ്ടിലും ആസ്ട്രേലിയയിലും സ്ത്രീകളുടെ മരണത്തിനും ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ഈ ഓര്‍മ്മക്കുറവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ തന്നെയാണ്. 

ഓര്‍മ്മ കുറവും അതുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങളും കൂടുതലും ബാധിക്കുക സ്ത്രീകളെയെന്ന് വിവിധ പഠനങ്ങള്‍. ലോകത്തിലാകെ 50 മില്ല്യണ്‍ ജനങ്ങളാണ് ഓര്‍മ്മക്കുറവും അതുമായി ബന്ധപ്പെട്ട് മറ്റുരോഗങ്ങളും കാരണം ബുദ്ധിമുട്ടുന്നത്. ഇതിലേറെയും സ്ത്രീകളാണ് എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓര്‍മ്മക്കുറവും അള്‍ഷിമേഴ്സും മറ്റുമെല്ലാം സ്ത്രീകളെ പുരുഷനേക്കാള്‍ വേഗത്തില്‍ കീഴടക്കുമെന്നാണ് വിവിധ കണക്കുകളും പഠനങ്ങളും പറയുന്നത്. 

ആസ്ട്രേലിയയില്‍ ഓര്‍മ്മക്കുറവുമായി ബന്ധപ്പെട്ട അസുഖങ്ങാളാല്‍ മരിച്ചവരില്‍ മൂന്നില്‍ രണ്ട് പേരും സ്ത്രീകളാണ്. അമേരിക്കയിലാകട്ടെ ഈ അസുഖങ്ങളുമായി ജീവിക്കുന്നവരില്‍ മൂന്നില്‍ രണ്ടുപേരും സ്ത്രീകള്‍. സ്തനാര്‍ബുദവും ഓര്‍മ്മക്കുറവുമായും ബന്ധമുണ്ടെന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്. 

ഇംഗ്ലണ്ടിലും ആസ്ട്രേലിയയിലും സ്ത്രീകളുടെ മരണത്തിനും ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ഈ ഓര്‍മ്മക്കുറവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ തന്നെയാണ്. 

പ്രായം കൂടുന്തോറുമാണ് ഓര്‍മ്മക്കുറവുമായി ബന്ധപ്പെട്ട അള്‍ഷിമേഴ്സ് അടക്കമുള്ള അസുഖങ്ങള്‍ വരുന്നത്. സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നത്. അതും ഓര്‍മ്മക്കുറവ് സ്ത്രീകളില്‍ കൂടാന്‍ കാരണമാകാം.

പുരുഷന്മാരില്‍ കൂടുതലായും ഇത്തരം അസുഖങ്ങളുണ്ടാകുന്നത് ഹൃദയത്തിനുണ്ടാകുന്ന അസുഖങ്ങള്‍ കാരണവും പുകവലി കാരണവുമായിരുന്നു. സ്ത്രീകളിലിത് വിഷാദവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. വിഷാദാവസ്ഥ സ്ത്രീകളില്‍ അള്‍ഷിമേഴ്സ് വരാന്‍ കാരണമാകും. ഗര്‍ഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍, ആര്‍ത്തവ വിരാമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഇവയെല്ലാം സ്ത്രീകളില്‍ ഓര്‍മ്മക്കുറവും അതുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളും വരാന്‍ കാരണമാകുന്നു.

സ്ത്രീകളുടെ സാമൂഹിക ജീവിതവും അവരില്‍ ഇത്തരം അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. വീട്ടിലെയും മറ്റും പ്രായമായവരേയും, ഇത്തരം അസുഖം ബാധിച്ചവരേയും കൂടുതലായി പരിചരിക്കുന്നത് സ്ത്രീകളാണ്. അതിനാല്‍ അവര്‍ക്കും ഇത്തരം അവസ്ഥയുണ്ടാവാന്‍ സാധ്യത കൂടുതലാണെന്ന് സൈക്കോളജിസ്റ്റായ അനേമേരി ഷുമാഷര്‍ പറയുന്നു. ഇതേ മേഖലയില്‍ പഠനം നടത്തുന്നയാളുമാണ് ഷുമാഷര്‍.

കടപ്പാട്: ബിബിസി