യൂറോപ്പിൽ ഉപയോഗശൂന്യമായ അണക്കെട്ടുകൾ തകർത്ത് നദികളെ സ്വതന്ത്രമാക്കുന്നതിലൂടെ പാരിസ്ഥിതിക ഗുണങ്ങൾ നേടുന്നു. എന്നാൽ ഇതിന് വിപരീതമായി, ജോർദാൻ നദിയിലെ അണക്കെട്ടുകൾ കാരണം ചാവുകടൽ വരളുകയും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുകയും ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യൂറോപ്യൻ നദികൾ സ്വതന്ത്രമായിക്കൊണ്ടിരിക്കയാണ്. അണക്കെട്ടുകൾ തകർത്ത് നദികളെ ഒഴുകാൻ വിടുകയാണ് അധികൃതർ. എളുപ്പമല്ല. പക്ഷേ, പണ്ടുപണ്ടേ എന്തെങ്കിലും കാരണങ്ങൾക്ക് നിർമ്മിച്ച അണക്കെട്ടുകൾ ഭൂരിഭാഗവും ഉപയോഗശൂന്യമാണിപ്പോൾ. പ്രത്യേകിച്ച് വ്യവസായ മേഖലകളിൽ ജലവൈദ്യുത പദ്ധതിക്കായി നിർമ്മിച്ച അണക്കെട്ടുകളും തടയണകളും. അതെല്ലാം പൊളിച്ച് നദികളെ സ്വതന്ത്രമാക്കുന്നു യൂറോപ്പ്. ഗുണം പലത് എന്നാണ് യാഥാർത്ഥ്യം.

പ്രകൃതിയെ വീണ്ടെടുക്കാൻ

അണക്കെട്ടുകളും തടയണകളും, ചെറിയ തടസ്സങ്ങളായാൽ പോലും ഉണ്ടാക്കുന്നത് ചില്ലറ നാശമല്ല. മീനുകളുടെ ദേശാടനം തടസ്സപ്പെടും. മുട്ടയിടാൻ കഴിയാത്തവണ്ണം തീരം തകരും, വെള്ളത്തിന്‍റെ താപനിലയിൽ വ്യത്യാസം വരും. ശുദ്ധജല മത്സ്യങ്ങളുടെ പല ഇനങ്ങളും വംശനാശത്തിന്‍റെ വക്കിലാണിന്ന്. കെട്ടിനിർത്തുന്ന വെള്ളത്തിൽ പായലടിയും, ശുദ്ധി നഷ്ടപ്പെടും, തുറന്ന് വിട്ടാൽ വെള്ളത്തിന്‍റെ ഗുണനിലവാരം തിരിച്ചെത്തും. കൃഷിക്കാവശ്യമായ പോഷകങ്ങൾ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തും.

അണക്കെട്ടുകളോട് യൂറോപ്പിൽ എതി‍പ്പ് തുടങ്ങിയത് 1980 -കളിലാണ്. എന്നാൽ, എഴുപതുകളിൽ തന്നെ അമേരിക്കയിലത് തുടങ്ങിയിരുന്നു. അണക്കെട്ടുകൾ തകർക്കാൻ ആദ്യം തുടങ്ങിയത് അമേരിക്കയിലാണ്. പിന്നാലെ യൂറോപ്പിലുമെത്തി. 'Dam Removal, Europe' എന്ന സംഘടന രൂപീകരിക്കപ്പെട്ടു. ബോധവത്കരണം നടപ്പാക്കി. ഇതിനകം യൂറോപ്പിലെ നദികളിൽ നിന്ന് 9,000 അണക്കെട്ടുകളോ മറ്റ് വിധത്തിലെ തടസ്സങ്ങളോ നീക്കിക്കഴിഞ്ഞു.

Scroll to load tweet…

കൂടുതൽ രാജ്യങ്ങൾ

എളുപ്പമല്ല തടസ്സങ്ങൾ നീക്കം ചെയ്യൽ. ആസൂത്രണം, പഠനം, ചർച്ചകൾ, തീരസംരക്ഷണം, തകർത്ത ശേഷവുമുള്ള നിരീക്ഷണം, ചിലപ്പോൾ വർഷങ്ങൾ തന്നെയെടുത്തേക്കാം ഒരു പദ്ധതി മാത്രം. പക്ഷേ, തടസം നീങ്ങിക്കഴിഞ്ഞാൽ വെള്ളം തണുക്കും. മീനുകൾ എത്തും. തീരങ്ങളിൽ ചെടികളും മരങ്ങളും തഴച്ചു വളരും. നദിതീരത്തുട നീളം കൃഷി മെച്ചപ്പെടും. ശുദ്ധജലം കുടിക്കാം. കുളിക്കാനും നീന്താനും ജനമെത്തും. വിനോദ സഞ്ചാരികളടക്കം. ഫിൻലാൻഡ്, സ്പെയിൻ, ബെൽജിയം, ഇംഗ്ലണ്ട്, സെൻമാർക്ക്, സ്വീഡൻ, എസ്റ്റോണിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇപ്പോൾ പുഴ വീണ്ടെടുക്കൽ പാതയിലാണ്. വികസനം വേണം. പക്ഷേ, പരിസ്ഥിതിയും ആവാസവ്യവസ്ഥയും ജനത്തിന്‍റെ ആരോഗ്യവും ബലികഴിച്ചിട്ടുള്ള വികസനം വേണ്ട എന്നാണ് പൊതുനിലപാട്.

Scroll to load tweet…

വരളുന്ന ചാവുകടൽ

അതേസമയം ചാവുകടൽ വരളുകയാണ് ഓരോ വർഷവും 4 അടി വീതം പിന്നോട്ട് പോകുന്നു എന്നാണ് കണക്ക് കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്‍റെ അതിക്രമവുമാണ് കാരണം. ലോകത്തിലെ ഏറ്റവും വലിയ സംഘർഷ മേഖലയായ ഇസ്രയേൽ, ജോർദാൻ, പാലസ്തീൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലൂടെ പല കൈവഴികളിലായി ഒഴുകിയെത്തുന്ന ജോർദാൻ നദിക്ക് കുറകെ ഏതാണ്ട് 30 ഓളം ഡാമുകളും റിസർവോയറുകളുമാണുള്ളത്. 5 പതിറ്റാണ്ടിനിടെ ചാവുകടൽ മൂന്നിലൊന്ന് ചുരുങ്ങി എന്നാണ് കണക്ക്. പദ്ധതികൾ പരിഗണനയിലുണ്ട്. പക്ഷേ, ചെലവും പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളും തടസമാണ്. ജോർദാൻ നദിയിൽ നിന്നാണിവിടേക്ക് വെള്ളമെത്തുന്നത്. പക്ഷേ, ജോർദാൻ നദിയിലെ വെള്ളത്തിന്‍റെ വരവ് കുറഞ്ഞു, വെള്ളത്തിലെ ഉപ്പ് കൂടി. തീരപ്രദേശത്ത് പലയിടത്തുമായി 6,000 വലിയ കുഴികൾ രൂപപ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കേണ്ടിവന്നു. രക്ഷാമാർഗങ്ങൾക്കായി ധാരണകളുണ്ട്. പൂർണമായും നടപ്പാവുന്നില്ല എന്നുമാത്രം.