ദില്ലി: മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന അവസാന പൂര്‍ണബജറ്റില്‍ പട്ടിക ജാതി-വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി കൂടുതല്‍ പണം മാറ്റിവച്ചേക്കും. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ പാവപ്പെട്ടവര്‍ക്കായി കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നീക്കം. ദേശീയമാധ്യമമായ ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇന്ത്യന്‍ ജനസംഖ്യയുടെ 25 ശതമാനവും പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെടുന്നവരായതിനാല്‍ ഇത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

പിന്നോക്കവിഭാഗത്തിനുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കുന്നതിനായി നീതി ആയോഗ് രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് എല്ലാ വകുപ്പുകളോടും പിന്നോക്ക വിഭാഗകാര്‍ക്കുള്ള ഫണ്ട് വര്‍ധിപ്പിക്കാനാണ് നീതി ആയോഗ് നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ 0%, 1.4 ശതമാനം വീതം പട്ടികജാതി-വര്‍ഗ്ഗകാര്‍ക്കായി മാറ്റിവച്ചിരുന്ന ഭക്ഷ്യമന്ത്രാലയം അടുത്ത ബജറ്റിലേക്കായി 8.30%-4.30% വീതം പദ്ധതിവിഹിതമാണ് പിന്നോക്കവിഭാഗത്തിനായി നിര്‍ദേശിച്ചിരിക്കുന്നത്.ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം 5/1.20 ശതമാനത്തില്‍ നിന്നും 16.60/8.60 ശതമാനമായി പിന്നോക്കകാര്‍ക്കുള്ള പദ്ധതിവിഹിതം ഉയര്‍ത്തിയിട്ടുണ്ട്. ഇതേ പോലെ ആരോഗ്യമന്ത്രാലയവും ഉന്നതവിദ്യാഭ്യാസവകുപ്പുമെല്ലാം പിന്നോക്കജാതിവിഭാഗകാര്‍ക്കായുള്ള പദ്ധതിതുക ഉയര്‍ത്തിയിട്ടുണ്ട്.