കഴിഞ്ഞ പത്ത് വർഷത്തിനിടെ, ഏറ്റവും താഴെത്തട്ടിലുള്ള കുടുംബങ്ങളുടെ ആകെ ചെലവ് ഇരട്ടിയിലധികമായി വർധിച്ചിട്ടുണ്ടെന്നും സർവേ

ദില്ലി: ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാന വർഷം 2012-ൽ നിന്ന് 2024-ലേക്ക് മാറ്റി കേന്ദ്ര സർക്കാർ. കഴിഞ്ഞ പത്ത് വർഷത്തിനിടെ ജനങ്ങളുടെ ഉപഭോഗ രീതികളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് പുതിയ ഭേദഗതിയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം സെക്രട്ടറി സൗരഭ് ഗാർഗ് അറിയിച്ചു. 2024 അടിസ്ഥാന വർഷമാക്കിയുള്ള പുതിയ ഉപഭോക്തൃ വില സൂചിക പുറത്തിറക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2023-24-ലെ കൺസ്യൂമർ എക്സ്പെൻഡിച്ചർ സർവേ പ്രകാരമുള്ള പുതിയ വിവരങ്ങളും അന്താരാഷ്ട്ര തലത്തിലെ പുതിയ രീതികളും അടിസ്ഥാനമാക്കിയാണ് ഈ മാറ്റം.

പണപ്പെരുപ്പം സാധാരണക്കാരുടെ ജീവിതച്ചെലവിനെയാണ് പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കണക്കുകൾ എപ്പോഴും യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കണം. പുതിയ അടിസ്ഥാന വർഷം വരുന്നതോടെ പണപ്പെരുപ്പത്തിന്റെ കണക്കുകൾ കൂടുതൽ കൃത്യതയുള്ളതാകുമെന്നും സൗരഭ് ഗാർഗ് പറഞ്ഞു. പുതിയ സർവേ അനുസരിച്ച്, വീടുകളിൽ ഭക്ഷണത്തിന് വേണ്ടി ചെലവഴിക്കുന്ന തുകയുടെ അനുപാതം കുറഞ്ഞിട്ടുണ്ട്. വരുമാനം കൂടുമ്പോൾ ഭക്ഷണത്തിനുള്ള ചെലവ് കുറയുകയും ഗതാഗതം, വിനോദം, മറ്റ് സേവനങ്ങൾ എന്നിവയ്ക്കുള്ള ചെലവ് കൂടുകയും ചെയ്യുന്നത് ലോകത്ത് എല്ലായിടത്തും കാണുന്ന പ്രവണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പത്ത് വർഷത്തിനിടെ, ഏറ്റവും താഴെത്തട്ടിലുള്ള കുടുംബങ്ങളുടെ ആകെ ചെലവ് ഇരട്ടിയിലധികമായി വർധിച്ചിട്ടുണ്ടെന്നും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്.