ഇന്ന് ഇന്ത്യയ്ക്കാവശ്യമായ ക്രൂഡോയിലിന്റെ അഞ്ചിലൊന്നും ഇറാഖില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

ദില്ലി: ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന സ്ഥാനം സൗദ്ദിയെ മറികടന്ന് ഇറാഖ് സ്വന്തമാക്കി. പതിറ്റാണ്ടുകളായി ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യ ആയിരുന്നുവെങ്കിലും നടപ്പു സാമ്പത്തികവര്‍ഷത്തില്‍ ആ സ്ഥാനം ഇറാഖ് സ്വന്തമാക്കുകയായിരുന്നു. ഇന്ന് ഇന്ത്യയ്ക്കാവശ്യമായ ക്രൂഡോയിലിന്റെ അഞ്ചിലൊന്നും ഇറാഖില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

2017 ഏപ്രില്‍ മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവില്‍ 38.9 മില്ല്യണ്‍ ടണ്‍ ക്രൂഡോയിലാണ് ഇന്ത്യയിലേക്ക് ഇറാഖില്‍ നിന്നുമെത്തിയത്. ഇതേ കാലയളവില്‍ സൗദി 30.9 മില്ല്യണ്‍ ടണ്‍ ക്രൂഡോയിലാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. 

2015-16 സാമ്പത്തിക വര്‍ഷത്തില്‍ 202.8 മില്ല്യണ്‍ ടണ്‍ ക്രൂഡോയിലും, 2016-17ല്‍ 213.9 മില്ല്യണ്‍ ടണ്‍ ക്രൂഡോയിലും ഇറക്കുമതി ചെയ്ത നടപ്പു സാമ്പത്തികവര്‍ഷത്തില്‍ ജനുവരി മാസം വരെ 184.4 മില്യണ്‍ ടണ്‍ ക്രൂഡോയിലാണ് ഇറക്കുമതി ചെയ്തിട്ടുണ്ട്. സൗദി അറേബ്യ കഴിഞ്ഞാല്‍ ഇറാന്‍(18.4). വെനസ്വേല (15.5), നൈജീരിയ (14.9) തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിലേക്ക് കൂടുതല്‍ ക്രൂഡോയില്‍ എത്തിക്കുന്നത്.