ജയശങ്കര്‍ ഗ്രൂപ്പിന്‍റെ എക്സിക്യൂട്ടിവ് ചെയര്‍മാനായ എന്‍. ചന്ദ്രശേഖരന് മുന്‍പിലാവും  റിപ്പോര്‍ട്ട് ചെയ്യുക

ദില്ലി: മുന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ടാറ്റാ ഗ്രൂപ്പ് കമ്പനിയുടെ ആഗോളകാര്യ മേധാവിയായി ചുമതലയേല്‍ക്കും.

ടാറ്റാ ഗ്രൂപ്പില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം അദ്ദേഹം ഗ്രൂപ്പിന്‍റെ എക്സിക്യൂട്ടിവ് ചെയര്‍മാനായ എന്‍. ചന്ദ്രശേഖരന് മുന്‍പിലാവും റിപ്പോര്‍ട്ട് ചെയ്യുക. ടാറ്റയുടെ രാജ്യാന്തര തലത്തിലെ കോര്‍പ്പറേറ്റ് മാനേജ്മെന്‍റും ആഗോള തലത്തിലേക്കാവശ്യമായ ബിസിനസ് തന്ത്രങ്ങള്‍ മെനയുകയുമാവും ജയശങ്കറിന്‍റെ പ്രധാന ചുമതലകള്‍. ഗ്രൂപ്പിന്‍റെ ഇന്ത്യയ്ക്ക് പുറത്തുളള സ്ഥാപനങ്ങളുടെ എല്ലാം ചുമതല ഇനിമുതല്‍ ഇദ്ദേഹത്തിനാവും. 

ഇന്ത്യാ - യു.എസ്. ആണവക്കരാറില്‍ ജയശങ്കറിന്‍റെ പ്രവര്‍ത്തനങ്ങള്‍ വലുതായിരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ യു.എസിലെ ഇന്ത്യന്‍ ആംബാസിഡറാക്കി. പിന്നീട് നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതോടെ ജയശങ്കര്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയാവുകയും ചെയ്തു. ഇന്തോ-ചൈനാ ദോഖ്‍ല സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും ഇദ്ദേഹം ഇടപെട്ടിരുന്നു.