ദില്ലി: ഇറക്കുമതി ചുങ്കം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണുകള്‍, ടി.വി.സെറ്റുകള്‍, മൈക്രോവേവ് ഔവന്‍, എല്‍ഇഡി ബള്‍ബുകള്‍, സെറ്റ് ടോപ്പ് ബോക്‌സ് തുടങ്ങിയ ഇലക്ട്രിക്ക് ഉല്‍പന്നങ്ങളുടെ വില വര്‍ധിച്ചേക്കും.

പ്രാദേശിക ഉല്‍പാദകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിദേശത്തു നിന്നു ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക്ക് ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിച്ചത്. കഴിഞ്ഞ ആഴ്ച്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. 

സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഇറക്കുമതി ചെയ്യുന്ന ടെലിവിഷന്‍ സെറ്റുകളുടെ കസ്റ്റംസ് ഡ്യൂട്ടി 20 ശതമാനവും മൊബൈല്‍ ഫോണുകളുടേത് 15 ശതമാനവുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മൈക്രോവേവ് ഔവനും എല്‍ഇഡി ലൈറ്റുകള്‍ക്കും 20 ശതമാനം കസ്റ്റംസ് ഡ്യൂട്ടി ചുമത്തിയിട്ടുണ്ട്. 

നികുതി വര്‍ധിക്കുന്നതോടെ ഒരു എല്‍ഇഡി ടിവിയുടെ വിലയില്‍ വലിപ്പം അനുസരിച്ച് 2000 രൂപ മുതല്‍ 10,000 രൂപ വരെ വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. 

പുതിയ സാഹചര്യത്തില്‍ കൂടുതല്‍ വിദേശ കമ്പനികള്‍ തങ്ങളുടെ ഉല്‍പാദനം ഇന്ത്യയിലേക്ക് മാറ്റാന്‍ ശ്രമിക്കുകയോ ഇന്ത്യന്‍ കമ്പനികളെ നിര്‍മ്മാണപങ്കാളികളാക്കി മാറ്റുകയോ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതി വര്‍ധനവിനെ തുടര്‍ന്ന് ആപ്പിള്‍ തങ്ങളുടെ ഫോണുകളുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. 3720 രൂപ വരെ വിവിധ മോഡലുകള്‍ക്ക് ആപ്പിള്‍ വര്‍ധിപ്പിച്ചെന്നാണ് വിവരം.