ഭക്ഷണവില കുറയും; ഹോട്ടലുകളിലെ ജിഎസ്ടി അഞ്ച് ശതമാനമാക്കി
ദില്ലി: ഹോട്ടൽ ഭക്ഷണത്തിന് വിലകുറയും. എസി നോൺ എസി റസ്റ്റോറൻറുകളിലെ ജിഎസ്ടി അഞ്ചു ശതമാനമായി ഏകീകരിച്ചു. 178 ഉത്പന്നങ്ങളുടെ ചരക്കുസേവനനികുതി 28-ൽ നിന്ന് 18 ശതമാനമായി കുറച്ചു. ഗ്രാനൈറ്റ്, മാർബിൾ, ടൈൽസ് ടൂത്ത് പേസ്റ്റ്, ചോക്ളേറ്റ് തുടങ്ങിയവയ്ക്ക് വില കുറയും.
എസി റസ്റ്റോറൻറുകളിൽ നിലവിലെ ജിഎസ്ടി നിരക്ക് 18 ശതമാനവും നോൺഎസിക്ക് 12 ശതമാനവുമാണ്. ഈ മാസം 15 മുതൽ ഇത് രണ്ടും 5 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. എസി ഹോട്ടലിൽ ആയിരം രൂപയ്ക്ക് ഭക്ഷണം കഴിക്കുന്നവർക്ക് ഇപ്പോൾ 180 രൂപ നികുതി നല്കണമെങ്കിൽ ഇനിയത് 50 രൂപയായി കുറയും. റസ്റ്റോറൻറുകൾക്ക് പത്ത് ശതമാനം വരെയുള്ള ഇൻപുട്ട് ടാക്സ് ക്രഡിറ്റ് ആനുകൂല്യം ഉപഭോക്താക്കൾക്ക് നല്കുന്നില്ല എന്നതിനാൽ ഇത് നിറുത്തലാക്കു. 5, 12, 18, 28 എന്നിങ്ങനെ നാലു സ്ളാബുകളിലായാണ് നിലവിൽ വിവിധ ഉത്പന്നങ്ങൾക്ക് ചരക്കു സേവന നികുതി ഈടാക്കുന്നത്.
ഇതിൽ ഏറ്റവുമധികം നികുതിയുള്ള 28 ശതമാനത്തിൻറെ സ്ലാബിൽ ഇപ്പോൾ 228 ഉത്പന്നങ്ങളുണ്ട്. ഇതിൽ 178 ഉത്പന്നങ്ങളുടെ നികുതി 18 ശതമാനമായി കുറയ്ക്കും. മാർബിൾ, ഗ്രാനൈറ്റ്, ടൈൽസ്, ഡിറ്റർജൻറ്, ആഫ്റ്റർഷേവ് ലോഷൻ, ഷേവിംഗ് ക്രീം, സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ, ച്യൂവിംഗ് ഗം, ടാൽക്കം പൗഡർ, സാനിറ്ററി ഫിറ്റിംഗ് തുടങ്ങിയവയ്ക്ക് വില കുറയും. എന്നാൽ പുകയില, ശീതളപാനീയം, സിമൻറ്, പെയിൻറ്, എയർകണ്ടീഷനർ, വാഷിംഗ് മെഷീൻ, റഫറിജേറ്റർ തുടങ്ങി 50 ഉത്പന്നങ്ങളുടെ നികുതി 28 ആയി തുടരും.
1,5 കോടി വരെ വരുമാനമുള്ളവർ മുന്നുമാസത്തിലൊരിക്കൽ ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്താൽ മതി. അതിനു മുകളിൽ വരുമാനമുള്ളവർ നാല്പത് ദിവസത്തിനകം റിട്ടേൺ ഫയൽ ചെയ്യണം. പഞ്ചനക്ഷത്ര ഹോട്ടലിലെ റസ്റ്റോറൻറുകൾക്കും ഔട്ട് ഡോർ കാറ്ററിംഗിനും ജിഎസ്ടി 18 ശതമാനമായി തുടരും.