അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്ന തീരുവ വര്‍ദ്ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനും ചൈനയും തീരുമാനിച്ചിരുന്നു.

ദില്ലി: അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 30ഓളം ഉല്‍പ്പന്നങ്ങളുടെ തീരുവ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് ട്രംപ് ഭരണകൂടം വലിയ തീരുവ ചുമത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ തിരിച്ചടി. 

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഈടാക്കുന്ന തീരുവ വര്‍ദ്ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനും ചൈനയും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും കൈകോര്‍ക്കുന്നത്. ആപ്പിള്‍, ബദാം, വെള്ളക്കടല, പരിപ്പ് തുടങ്ങിയ 30ഓളം ഉല്‍പ്പന്നങ്ങളാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പട്ടികയിലുള്ളത്. 

ഇതോടൊപ്പം ഇരുമ്പുരുക്ക് ഉത്പന്നങ്ങള്‍ക്കും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിട്ടുണ്ട്. പട്ടികയിലുള്ള ഭൂരിപക്ഷം ഉല്‍പ്പന്നങ്ങളുടെയും പുതിയ നികുതി നിരക്ക് ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നു. ഏതാനും ചില ഉല്‍പ്പന്നങ്ങളുടെ പുതിയ നിരക്ക് ഓഗസ്റ്റ് നാല് മുതലായിരിക്കും ഈടാക്കുക.