കള്ളപ്പണം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ, വിദേശ ബാങ്കുകളില്‍ വന്‍ നിക്ഷേപമുള്ള വന്‍കിടക്കാരെ കണ്ടെത്താനുള്ള ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയെന്നോണമാണ് ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയും ഇന്ത്യയിലെ സ്വിസ് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗില്‍സ് റോഡിറ്റും തമ്മിലാണ് ഓട്ടോമാറ്റിക് എക്‌സ്‍ചേഞ്ച് ഓഫ് ഇന്‍ഫര്‍മോഷന്‍ കരാറില്‍ ഒപ്പുവെച്ചത്. വിദേശത്ത് കള്ളപ്പണം സൂക്ഷിക്കുന്നവരെ കണ്ടെത്താനുള്ള സുപ്രധാന നീക്കമാണിതെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നു.

ജൂണ്‍ ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വിറ്റ്‍സര്‍ലന്റ് പ്രസിഡന്റും നടത്തിയ കൂടിക്കാഴ്ചയില്‍ അക്കൗണ്ട് വിവരങ്ങള്‍ പങ്കുവെയ്‌ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.