സ്വത്തവകാശം, സാമ്പത്തിക നയങ്ങള്‍ എന്നിവയില്‍ ഇന്ത്യയും ചൈനയും വ്യത്യസ്ത ധ്രുവങ്ങളിലാണ് ഇന്ത്യയില്‍ നടപ്പാക്കിയ നോട്ട് നിരോധനം നല്ല ആശയമായിരുന്നില്ല

ദില്ലി: ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ വളര്‍ച്ച വളരെ ആകര്‍ഷകമാണെന്ന് ആര്‍.ബി.ഐ. മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇത്തരത്തിലൊരു സാമ്പത്തിക രംഗത്തെ ചൈനയോട് താരതമ്യം ചെയ്ത് അതിന്‍റെ വിലകുറയ്ക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കേംബ്രിഡ്ജിലെ ഹാര്‍വാര്‍ഡ് കെന്നഡി സ്കൂളിലെ ക്ലാസിനിടയിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയും ചൈനയും വളരെയധികം വ്യത്യസ്തതയുളള രണ്ട് രാഷ്ട്രങ്ങളാണ്. ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണെന്ന് മാത്രമല്ല സ്വത്തവകാശം, സാമ്പത്തിക നയങ്ങള്‍ എന്നിവയില്‍ ഇന്ത്യയും ചൈനയും വ്യത്യസ്ത ധ്രുവങ്ങളിലാണ്. 

വായ്പാത്തട്ടിപ്പുകള്‍ മാത്രമല്ല ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിപ്രശ്നം വഷളാക്കുന്നത്. യുക്തി രഹിതമായ വളര്‍ച്ചയും ഇതിന് കാരണമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ബാങ്കിംഗ് മേഖല എത്രയും വേഗത്തില്‍ ശുദ്ധീകരിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ നടപ്പാക്കിയ നോട്ട് നിരോധനം നല്ല ആശയമായിരുന്നില്ലെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.