ചരക്ക് സേവന നികുതി നടപ്പായതോടെ സംസ്ഥാനത്തെ 85 ശതമാനം ഉല്‍പ്പന്നങ്ങളുടെയും നികുതി കുറഞ്ഞെങ്കിലും ഈ നേട്ടം കോര്‍പറേറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നില്ല.

കോഴിക്കോട്: ജി.എസ്.ടിയുടെ നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറാത്ത കമ്പനികള്‍ക്കെതിരെ കേരളം ഈ മാസം കേന്ദ്രത്തിന് പുതിയ പരാതി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യ പട്ടിക കേന്ദ്ര സര്‍ക്കാര്‍ മടക്കിയ സാഹചര്യത്തിലാണ് പുതിയ പട്ടിക സമര്‍പ്പിക്കുന്നത്. സംസ്ഥാനത്തെ ഒറ്റ നമ്പര്‍ ലോട്ടറി മാഫിയയെക്കുറിച്ചുളള പൊലീസ് അന്വേഷണത്തില്‍ താന്‍ തൃപ്തനല്ലെന്നും തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചരക്ക് സേവന നികുതി നടപ്പായതോടെ സംസ്ഥാനത്തെ 85 ശതമാനം ഉല്‍പ്പന്നങ്ങളുടെയും നികുതി കുറഞ്ഞെങ്കിലും ഈ നേട്ടം കോര്‍പറേറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നില്ല. ജി.എസ്.ടി നിയമപ്രകാരം ഇത് തെറ്റാണെങ്കിലും ഇത്തരം കമ്പനികള്‍ക്കെതിരെ കേന്ദ്രം നടപടിയെടുക്കുന്നില്ല. ഇത്തരം കമ്പനികളുടെ പട്ടിക കേരളം നല്‍കിയെങ്കിലും ഇത് ചട്ടപ്രകാരമല്ലെന്ന് പറഞ്ഞ് കേന്ദ്രം മടക്കി. ഈ സാഹചര്യത്തില്‍ സകല പഴുതുകളും അടച്ചാണ് കേരളം പുതിയ പട്ടിക നല്‍കുന്നത്.

സംസ്ഥാന ലോട്ടറിക്ക് ഭീഷണിയാകുന്ന ഒറ്റ നമ്പര്‍ ലോട്ടറിയെക്കുറിച്ച് അന്വേഷിക്കാന്‍ ഐ.ജി ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ തനിക്ക് തൃപ്തിയില്ല. കുറേപ്പേരെ അറസ്റ്റ് ചെയ്തതല്ലാതെ തട്ടിപ്പിന്റെ ഉറവിടത്തിലേക്ക് അന്വേഷണം പോയിട്ടില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് അയവു വന്നിട്ടുണ്ടെങ്കിലും ട്രഷറി നിയന്ത്രണം എന്ന് പിന്‍വലിക്കാനാകുമെന്ന് പറയാനാകില്ലെന്നും തോമസ് ഐസക് പറഞ്ഞു.