ഇന്നത്തെ ഓഹരി വിപണിയിലെ കുതിപ്പിന് പിന്നിലെ പ്രധാന ഘടകങ്ങൾ ഇതാ

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾക്ക് അയവ് വന്നതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നത്തെ ആദ്യ വ്യാപാരത്തിൽ കുത്തനെ ഉയർന്നു. സെൻസെക്സ് 2,000 പോയിന്റിലധികം ഉയർന്നു, നിഫ്റ്റി 24,600 കടന്നതോടെ നിക്ഷേപകരുടെ പ്രതീക്ഷയും ഉയർന്നിട്ടുണ്ട്. സെൻസെക്സ് 2,089.33 പോയിന്റ് അഥവാ 2.62 ശതമാനം ഉയർന്ന് 81,543.80 ലും എൻ‌എസ്‌ഇ നിഫ്റ്റി 669.3 പോയിന്റ് അഥവാ 2.78 ശതമാനം ഉയർന്ന് 24,677.30 എന്ന നിലയിലുമാണ് വിപണി ആരംഭിച്ചത്. 

ഇന്നത്തെ ആദ്യ വ്യാപാര സെഷനിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ അദാനി എന്റർപ്രൈസസ് , ജിയോ ഫിനാൻഷ്യൽ സർവീസസ്, ട്രെന്റ്, ശ്രീറാം ഫിനാൻസ്, ആക്സിസ് ബാങ്ക് എന്നിവയാണ്.

ഇന്നത്തെ ഓഹരി വിപണിയിലെ കുതിപ്പിന് പിന്നിലെ പ്രധാന ഘടകങ്ങൾ ഇതാ

1) ഇന്ത്യ-പാക് വെടിനിർത്തൽ : അതിർത്തി കടന്നുള്ള നാല് ദിവസത്തെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം, കര, വ്യോമ, നാവിക സേനകൾ വെടിവയ്പ്പുകളും സൈനിക നടപടികളും അവസാനിപ്പിട്ടുണ്ട്. വെടിനിർത്താനുള്ള തീരുമാനം ഇരു രാജ്യങ്ങളും എടുത്തതോടെ അതിന്റെ പ്രതിഫലനമാണ് വിപണിയിൽ കാണുന്നത്. 

2) യുഎസ്-ചൈന വ്യാപാര ചർച്ചകൾ : സ്വിറ്റ്സർലൻഡിൽ യുഎസും ചൈനയും തമ്മിലുള്ള ഉന്നതതല വ്യാപാര ചർച്ചകൾ അവസാനിച്ചത് നിക്ഷേപകരുടെ ശുഭാപ്തി വിശ്വാസത്തെ കൂട്ടിയിട്ടുണ്ട്. ഇരു രാജ്യങ്ങളും ചർച്ച വിജയിച്ച രീതിയിലുള്ള സൂചനകളാണ് നൽകിയത്, അമേരിക്കൻ വ്യാപാര കമ്മി കുറയ്ക്കുന്നതിന് ഉതകുന്ന കരാറിനെ കുറിച്ച് യുഎസ് ഉദ്യോഗസ്ഥർ സംസാരിച്ചപ്പോൾ ചൈനീസ് ഉദ്യോഗസ്ഥർ സമവായ പ്ലാനുകൾ മുന്നോട്ട് വെച്ചതായാണ് സൂചന. തിങ്കളാഴ്ച ഇരു രാജ്യങ്ങളും ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കുമെന്ന് ചൈനയുടെ വൈസ് പ്രീമിയർ ഹീ ലൈഫെങ് പറഞ്ഞു, ഇതോടെ വിപണി ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാൻ തുടങ്ങിയതാണ് വ്യാപാരത്തിൽ പ്രതിഫലിക്കുന്നത്. 

3) മറ്റ് വിപണികൾ : ഏഷ്യൻ വിപണികളിൽ നിന്നുള്ള സൂചനകളും യുഎസ് വിപണിയിലെ മുന്നേറ്റവും ആഭ്യന്തര ഓഹരി വിപണികളെ സ്വാധീനിച്ചു. ജനീവയിൽ നിന്നുള്ള സംയുക്ത പ്രസ്താവന വരുന്നതിന് മുമ്പ്, യുഎസ് ഫ്യൂച്ചറുകൾ 2 ശതമാനത്തിലധികം ഉയർന്നു, ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ദീർഘകാല വ്യാപാര തർക്കത്തിന് പരിഹാരം കാണുമെന്ന ആഗോള ശുഭാപ്തിവിശ്വാസത്തിന്റെ സൂചനയാണിത്.