ടാറ്റാ സൺസിലെ തങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ ഷപൂർജി പല്ലോൻജി ഗ്രൂപ്പ് തീരുമാനിച്ചതോടെ ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ വൻ ഇടിവ് രേഖപ്പെടുത്തി. 25,000 കോടി രൂപ സമാഹരിക്കാനാണ് എസ്പി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിനിടെ ടാറ്റാ സൺസ് ഐപിഒ സംബന്ധിച്ച ചർച്ചകളും വിപണിയിൽ സജീവമായിരിക്കുകയാണ്.
ടാറ്റാ ഗ്രൂപ്പ് ഓഹരികളില്‍ ഇടിവ്. മുന്‍ദിവസത്തെ നേട്ടങ്ങളെല്ലാം ഇല്ലാതാക്കിയാണ് ഭൂരിഭാഗം ടാറ്റാ ഓഹരികളും താഴോട്ട് പോയത്. ടാറ്റാ സണ്‍സിലെ തങ്ങളുടെ ഓഹരികളുടെ ഒരു ഭാഗം വിറ്റഴിച്ച് കുറഞ്ഞത് 25,000 കോടി രൂപ കണ്ടെത്താനുള്ള ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ തീരുമാനമാണ് ഓഹരികളിലെ ഈ അപ്രതീക്ഷിത ഇടിവിന് കാരണം. ഇതോടെ ടാറ്റാ സണ്‍സിന്റെ ഉടമസ്ഥാവകാശം, എസ്പി ഗ്രൂപ്പിന്റെ പണലഭ്യത, ടാറ്റാ സണ്‍സ് നേരിടുന്ന ലിസ്റ്റിംഗ് ചട്ടങ്ങളുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ വിപണിയില്‍ വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്.
ടാറ്റ കെമിക്കല്‍സ് ആണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത് (7.8% ഇടിവ്). ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ (3.9%), ടിസിഎസ് (3%), ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് (2.6%), ടാറ്റ പവര്‍ (1.4%), ടാറ്റ സ്റ്റീല്‍ (0.15%), ടാറ്റ മോട്ടോഴ്‌സ് (0.48%), ടാറ്റ എല്‍ക്‌സി (1.09%) എന്നിങ്ങനെയാണ് മറ്റ് പ്രധാന ഓഹരികളുടെ നഷ്ടം. എന്നാല്‍ ഈ തകര്‍ച്ചയ്ക്കിടയിലും ടാറ്റ ക്യാപിറ്റല്‍ 1.1 ശതമാനം നേട്ടമുണ്ടാക്കി.
എന്തുകൊണ്ടാണ് ടാറ്റ ഓഹരികള്‍ ഇടിയുന്നത്?
ടാറ്റാ സണ്‍സിലുള്ള ഓഹരികള്‍ വില്‍ക്കാനുള്ള എസ്പി ഗ്രൂപ്പിന്റെ നിര്‍ദേശമാണ് പെട്ടെന്നുള്ള ഈ ഇടിവിന് വഴിവെച്ചത്. വ്യാഴാഴ്ച നടന്ന ടാറ്റാ സണ്‍സ് ബോര്‍ഡ് യോഗത്തില്‍ ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റയാണ് ഈ നിര്‍ദേശം അവതരിപ്പിച്ചത്.എസ്പി ഗ്രൂപ്പിന്റെ നിക്ഷേപ കമ്പനികളായ സ്റ്റെര്‍ലിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, സൈറസ് ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയുടെ കൈവശമുള്ള ഓഹരികളാണ് വില്‍ക്കുന്നത്. 18 മാസത്തിനുള്ളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഈ വില്‍പ്പന നടക്കുക. ഇതിലൂടെ 25,000 കോടി രൂപയെങ്കിലും സമാഹരിക്കാനാണ് എസ്പി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.ടാറ്റാ സണ്‍സില്‍ ടാറ്റാ ട്രസ്റ്റിനും അനുബന്ധ ട്രസ്റ്റുകള്‍ക്കുമായി 66 ശതമാനത്തോളം ഓഹരികളുള്ളപ്പോള്‍, എസ്പി ഗ്രൂപ്പിന് ഏകദേശം 18 ശതമാനം ഓഹരികളാണുള്ളത്. പണലഭ്യതയ്ക്കായി തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ എസ്പി ഗ്രൂപ്പ് കുറച്ചുകാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ടാറ്റാ സണ്‍സ് ഐപിഒ വരുമോ?
ടാറ്റാ സണ്‍സ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമോ എന്ന ചര്‍ച്ച വീണ്ടും കൊടുമ്പിരിക്കൊള്ളുന്ന സമയത്താണ് പുതിയ മാറ്റങ്ങള്‍. കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എന്ന രജിസ്‌ട്രേഷന്‍ ഒഴിവാക്കണമെന്ന ടാറ്റാ സണ്‍സിന്റെ അപേക്ഷ റിസര്‍വ് ബാങ്ക് തള്ളിയിരുന്നു. ഇതോടെ അപ്പര്‍ ലെയര്‍ എന്‍ബിഎഫ്‌സി എന്ന വിഭാഗത്തില്‍ തന്നെ തുടരുന്ന ടാറ്റയ്ക്ക് അതുമായി ബന്ധപ്പെട്ട കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യേണ്ടി വരും.

