ഓഗസ്റ്റ് ഒന്നിന് മുന്‍പ് വ്യാപാരക്കരാറുകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്

മേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന ഭീഷണി മുഴക്കുന്ന കത്തുകള്‍ വിവിധ രാജ്യങ്ങള്‍ക്കയച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജപ്പാനും ദക്ഷിണ കൊറിയയ്ക്കുമാണ് ആദ്യം കത്തുകള്‍ അയച്ചത്. പിന്നീട്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, തായ്ലന്‍ഡ്, കംബോഡിയ, മലേഷ്യ, ബംഗ്ലാദേശ്, ലാവോസ്, മ്യാന്‍മര്‍, ബോസ്‌നിയ, സെര്‍ബിയ, കസാക്കിസ്ഥാന്‍, ടുണീഷ്യ എന്നീ 12 രാജ്യങ്ങള്‍ക്കും സമാനമായ കത്തുകള്‍ അയച്ചു. ലാവോസ്, മ്യാന്‍മര്‍ എന്നീ ര്ാജ്യങ്ങള്‍ക്ക് 40 ശതമാനം തീരുവ ചുമത്തുമെന്നാണ് ഭീഷണി. ബ്രിട്ടന്‍, ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുമായി ഇതിനകം കരാറുകള്‍ ഉണ്ടാക്കിയതായും ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ നന്നായി മുന്നോട്ട് പോകുകയാണെന്നും ട്രംപ് അറിയിച്ചു. ചര്‍ച്ചയ്ക്ക് താല്‍പ്പര്യം കാണിക്കാത്തതുകൊണ്ടാണ് ഈ രാജ്യങ്ങള്‍ത്ത് മുന്നറിയിപ്പ് കത്തുകള്‍ അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് ഒന്നിന്റെ സമയപരിധി ഉറച്ചതല്ലെന്നും, ചര്‍ച്ചകളുടെ പുരോഗതി അനുസരിച്ച് മാറ്റങ്ങള്‍ വരാമെന്നും ട്രംപ് സൂചിപ്പിച്ചു. അതുവരെ പുതിയ ചുങ്കനിരക്കുകള്‍ നടപ്പിലാക്കുന്നത് നീട്ടിവെച്ചുകൊണ്ടുള്ള ഉത്തരവില്‍ അദ്ദേഹം ഒപ്പുവെച്ചു.

പുതിയ ചുങ്കനിരക്കുകള്‍ ഇങ്ങനെ:

മലേഷ്യ, കസാക്കിസ്ഥാന്‍, ടുണീഷ്യ: 25%

ദക്ഷിണാഫ്രിക്ക: 30%

ലാവോസ്, മ്യാന്‍മര്‍: 40%

ഇന്തോനേഷ്യ: 32%

ബംഗ്ലാദേശ്: 35%

തായ്ലന്‍ഡ്, കംബോഡിയ: 36%

ബോസ്‌നിയയും ഹെര്‍സഗോവിനയും: 30%

സെര്‍ബിയ: 35%

ജപ്പാന്‍, ദക്ഷിണ കൊറിയ: 25%

വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ഇത്തരം കത്തുകള്‍ അയക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു. നേരത്തെ, ് ട്രംപ് സമാനമായ ഒരു ചുങ്കനയം പ്രഖ്യാപിച്ചിരുന്നു. അന്ന്, 10% ആയി അടിസ്ഥാന ചുങ്കം ഉയര്‍ത്തുന്നതിന് മുമ്പ് രാജ്യങ്ങള്‍ക്ക് ചര്‍ച്ചകള്‍ക്കായി 90 ദിവസത്തെ സമയം നല്‍കിയിരുന്നു. ആ സമയപരിധി ജൂലൈ 9 ലേക്കും ഇപ്പോള്‍ ഓഗസ്റ്റ് ഒന്നിലേക്കും നീട്ടിയിരിക്കുകയാണ്. ബ്രിട്ടന് അടിസ്ഥാന ചുങ്കനിരക്ക് നിലനിര്‍ത്താനും ചില മേഖലകളില്‍ ഇളവുകള്‍ നേടാനും കഴിഞ്ഞു. വിയറ്റ്‌നാമിന് 46 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ചുങ്കം കുറയ്ക്കാന്‍ ഒരു കരാര്‍ ഉണ്ടാക്കാനായി. പകരം, കൂടുതല്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ അവരുടെ വിപണിയിലേക്ക് അനുവദിക്കാന്‍ വിയറ്റ്‌നാം സമ്മതിച്ചു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഇപ്പോഴും ചര്‍ച്ചയിലാണ്.