കഴിഞ്ഞ മുപ്പത് വര്‍ഷമായി രാജ്യത്തെ പേയ്‌മെന്റ കാര്‍ഡ് മേഖലയില്‍ വിസ, മാസ്റ്റര്‍ കാര്‍ഡുകളുടെ അധീശത്വമായിരുന്നു. എന്നാല്‍ ആറ് വര്‍ഷം മുന്‍പ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ റുപേ കാര്‍ഡുകള്‍ അവതരിപ്പിച്ചതോടെ ഇതിനു മാറ്റം വന്നു.

ദില്ലി: ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും ഇന്ത്യയിലെ രണ്ടാമത്ത വലിയ പേയ്‌മെന്റ് കാര്‍ഡായി റുപേ കാര്‍ഡ് ഉടന്‍ മാറും. ആഗോള ഭീമന്‍മാരായ മാസ്റ്റര്‍-വിസാ കാര്‍ഡുകളോട് മത്സരിച്ചാണ് റുപേ കാര്‍ഡ് ഈ നിര്‍ണായക നേട്ടത്തിലേക്ക് അടുക്കുന്നത്. 

ഈ കലണ്ടര്‍ വര്‍ഷം തന്നെ വിസ-മാസ്റ്റര്‍ കാര്‍ഡുകളില്‍ ഒന്നിനെ പിന്തള്ളി റുപേ കാര്‍ഡ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ പേയ്‌മെന്റ് കാര്‍ഡായി മാറുമെന്ന് റുപേ കാര്‍ഡുകള്‍ പുറത്തിറക്കുന്ന നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സിഇഒ ദിലീപ് അസ്‌ബേ പറയുന്നു. വിതരണം ചെയ്ത കാര്‍ഡുകളുടെ എണ്ണത്തില്‍ ഇപ്പോള്‍ തന്നെ നാം ഒന്നാം സ്ഥാനത്താണ്. ഈ കലണ്ടര്‍ വര്‍ഷം പിഒഎസ് മെഷീനുകളില്‍ നടന്ന ഇടപാടുകളുടേയും മൂല്യത്തിന്റേയും അടിസ്ഥാനത്തില്‍ വിസ,മാസ്റ്റര്‍ കാര്‍ഡുകളിലൊന്നിനെ പിന്തള്ളി നാം രണ്ടാം സ്ഥാനത്തേക്ക് ഉയരും... ദിലീപ് അസ്‌ബേ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ മുപ്പത് വര്‍ഷമായി രാജ്യത്തെ പേയ്‌മെന്റ കാര്‍ഡ് മേഖലയില്‍ വിസ, മാസ്റ്റര്‍ കാര്‍ഡുകളുടെ അധീശത്വമായിരുന്നു. എന്നാല്‍ ആറ് വര്‍ഷം മുന്‍പ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ റുപേ കാര്‍ഡുകള്‍ അവതരിപ്പിച്ചതോടെ ഇതിനു മാറ്റം വന്നു. അതു വരെ 35 ബാങ്കുകള്‍ മാത്രമായിരുന്നു ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കിയിരുന്നത് എന്നാല്‍ റുപേ കാര്‍ഡുകള്‍ക്ക് പ്രചാരം ലഭിച്ചതോടെ ഇന്ന് ആയിരത്തിലേറെ ബാങ്കുകള്‍ ഡെബിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്.

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ അവതരിപ്പിച്ച ഭീം യുപിഐ സംവിധാനത്തില്‍ താത്പര്യം പ്രകടിപ്പിച്ച് മുപ്പതോളം രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചുവെന്നും ദിലീപ് അസ്‌ബേ വ്യക്തമാക്കുന്നു. മറ്റെല്ലാ കാര്യങ്ങളിലും പശ്ചാത്യരെ നാം മാതൃകയാക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ അവര്‍ കിഴക്കിനെയാണ് പിന്തുടരുന്നത്. ആധാറും യുപിഐയും ചേര്‍ന്നുള്ള ബാങ്കിംഗ് രീതിയ്ക്ക് ലോകമെങ്ങും ആവശ്യക്കാരുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ ആവശ്യം നിറവേറ്റിയ ശേഷമേ നാം അത് പുറത്തു കൊടുക്കുന്ന കാര്യം പരിഗണിക്കുന്നുള്ളൂ... ദിലീപ് അസ്‌ബേ വ്യക്തമാക്കി.