55 വയസ്സുളള മഡൂറോ മുന്‍ ബസ്സ് ഡ്രൈവറാണ് ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കില്‍ ക്രൂഡ് നല്‍കാമെന്ന് മഡൂറോ ഉറപ്പ് നല്‍കിയിരുന്നു

കരാക്കാസ്: വെനസ്വലയുടെ പ്രസിഡന്‍റായി അടുത്ത ആറ് വര്‍ഷത്തേക്ക് കൂടി ഇടത് നേതാവ് നിക്കോളാസ് മഡൂറോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ മഡൂറോയുടെ തിരഞ്ഞെടുപ്പ് ഏകാധിപത്യപരമായ നടപടിയാണെന്ന ആരോപണവുമായി എതിരാളികളും മുന്നോട്ട് വന്നുകഴിഞ്ഞു. തെരഞ്ഞടുപ്പ് തെറ്റായ രീതിയിലാണ് നടന്നതെന്നും അവര്‍ ആരോപിക്കുന്നതായി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എണ്ണവില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് വെനസ്വല. എന്നാല്‍ അവര്‍ എണ്ണകയറ്റുമതിയുമായി ബന്ധപ്പെട്ട രാജ്യാന്തര കൂട്ടായ്മകളില്‍ പലതിനെയും അംഗീകരിക്കുന്നില്ല. നിരന്തരം യു.എസ്സുമായി ഇക്കാര്യത്തില്‍ സംഘര്‍ഷത്തിലാണ്. മഡൂറോയുടെ പദവി അടുത്ത ആറ് വര്‍ഷത്തേക്ക് കൂടി തുടരുമെന്ന് ഉറപ്പായതോടെ ഈ സംഘര്‍ഷം കടുത്തേക്കാം. 

ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്ന എണ്ണവിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ക്രൂഡ് നല്‍കാമെന്ന് മഡൂറോ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പണമിടപാട് ക്രിപ്‌റ്റോകറന്‍സിയില്‍ വേണമെന്ന് മാത്രം. ഇതിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. മഡൂറോ വിണ്ടും പ്രസിഡന്‍റ് പദവിയിലേക്ക് എത്തുന്നതോടെ ഈ പ്രഖ്യാപനം നിലനില്‍ക്കുമെന്ന് സാരം. 

55 വയസ്സുളള മഡൂറോ മുന്‍ ബസ്സ് ഡ്രൈവറാണ്. 2013 ല്‍ കമ്യൂണിസ്റ്റ് നേതാവ് ഹ്യൂഗോ ഷാവേസിന്‍റെ മരണത്തെ തുടര്‍ന്നാണ് നിക്കോളാസ് മഡൂറോ പ്രസിഡന്‍റ് പദത്തിലേക്കെത്തിയത്.