ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയുള്ള മൂന്ന് മാസത്തിനുള്ളില്‍ വെളിപ്പെടുത്താത്ത സ്വത്തും, കള്ളപ്പണവും വെളിപ്പെടുത്തണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം. സ്വമേധായ വെളിപ്പെടുത്തിയ സ്വത്തിനെക്കുറിച്ച് അന്വേഷണമുണ്ടാകില്ലെന്നും ഇവരുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് 64275 പേര്‍ സര്‍ക്കാരില്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നും 65250 കോടി രൂപയുടെ കള്ളപ്പണം പുറത്തുവന്നെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അറിയിച്ചു. 16000 കോടിയുടെ നികുതി വരുമാനമാണ് ഇതുവഴി സര്‍ക്കാരിന് നേടാനായതെന്നും ജെയ്റ്റിലി പറഞ്ഞു.

30000 കോടി രൂപയുടെ നികുതി വരുമാനമാണ് കള്ളപ്പണം വെളിപ്പെടുമ്പോള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സ്വത്ത് വെളിപ്പെടുത്തിയവര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് ഘടുക്കളായി നികുതിയടക്കാനുള്ള സൗകര്യവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. കള്ളപ്പണം കണ്ടെത്താനും നടപടിയെടുക്കാനുമായി പ്രവര്‍ത്തിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇപ്പോഴും പ്രവര്‍ത്തനം തുടരുന്നുണ്ട്.