ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്ക് അംഗീകാരമായി അന്താരാഷ്‌ട്ര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയതിന് പിന്നാലെ മറ്റൊരു ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പൂവേഴ്‌സിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. എന്നാല്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ഇന്ത്യയുടെ റേറ്റിങില്‍ ഒരു മാറ്റവും എസ് ആന്റ് പി വരുത്തിയിട്ടില്ല. സ്ഥിരതയുള്ള കാഴ്ചപ്പാടോടുള്ളത് എന്ന് സൂചിപ്പിക്കുന്ന ബി.ബി.സി മൈനസ് റേറ്റിങില്‍ തന്നെയാണ് രാജ്യം ഇപ്പോഴും

റേറ്റിങില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും മോദി സര്‍ക്കാറിന്റെ നയങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് എസ് ആന്‍ഡ് പി വിലയിരുത്തുന്നുണ്ട്. അടുത്ത രണ്ടു വര്‍ഷത്തേക്ക് വളര്‍ച്ചാ സാധ്യത നിലനില്‍ക്കുമൊന്നും ധന വിപണിയിലെ വിശ്വാസ്യത നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കിയതും നഷ്‌ടത്തിലാകുന്ന വ്യവസായ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതികളും ബാങ്കുകളുടെ കിട്ടാക്കടം വീണ്ടെടുക്കാനുള്ള നടപടികളും മികച്ച നീക്കങ്ങളായി വിലിയിരുത്തുന്നു. എന്നാല്‍ രാജ്യത്തെ പ്രതിശീര്‍ഷ വരുമാനത്തിലെ കുറവും വര്‍ദ്ധിച്ചുവരുന്ന കടബാധ്യതയുമാണ് റേറ്റിങ് ഉയര്‍ത്താതിരിക്കാന്‍ തടസ്സമായി ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തില്‍ ധനകമ്മി വരും കാലയളവില്‍ വര്‍ദ്ധിച്ചാല്‍ റേറ്റിങ് പുനരവലോകനം ചെയ്യേണ്ടിവരുമൊന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.