ദില്ലി: ചരക്ക് സേവന നികുതി പ്രബല്യത്തിലായതിന് പിന്നാലെ ഐ.എം.പി.എസ് വഴി പണം കൈമാറാനുള്ള സര്‍വ്വീസ് ചാര്‍ജ്ജുകള്‍ എസ്.ബി.ഐ പരിഷ്കരിച്ചു. ഇനി മുതല്‍ 1000 രൂപ വരെ ഇത്തരത്തില്‍ അയക്കുന്നതിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കില്ല.

ചെറിയ തുകയ്ക്കുള്ള പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 1000 രൂപ വരെയുള്ള ഐ.എം.പി.എസ് ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് പിന്‍വലിച്ചത്. ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയും അതിവേഗത്തില്‍ പണം കൈമാറാനുള്ള സംവിധാനമാണ് ഐ.എം.പി.എസ് (IMPS-Immediate Payment Service). സമയ പരിധിയില്ലാതെ എപ്പോള്‍ വേണമെങ്കിലും രാജ്യത്തെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം കൈമാറാമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.

ആയിരം രൂപ വരെയുള്ള ഐ.എം.പി.എസ് കൈമാറ്റത്തിന് ഇതുവരെ അഞ്ച് രൂപയും സര്‍വ്വീസ് ചാര്‍ജ്ജുമാണ് എസ്.ബി.ഐ ഈടാക്കിയിരുന്നത്. ഇത് എടുത്തുകളയാനാണ് തീരുമാനം. ആയിരം മുതല്‍ ഒരു ലക്ഷം രൂപ വരെ കൈമാറാന്‍ ജി.എസ്.ടി ഉള്‍പ്പെടെ 5.90 രൂപയായിരിക്കും ഇനി ഫീസ്. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ കൈമാറാന്‍ ജി.എസ്.ടി ഉള്‍പ്പെടെ 17.7 രൂപയും ഇനി മുതല്‍ എസ്.ബി.ടി ഈടാക്കും. 18 ശതമാനം ജി.എസ്.ടിയാണ് ഇതിന് ബാധകമാവുക. 1000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് എടുത്തുകളഞ്ഞത് ചെറിയ തുകകള്‍ പെട്ടെന്ന് കൈമാറേണ്ടി വരുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്.