തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി നല്‍കി എസ്ബിഐ ഏര്‍പ്പെടുത്തിയ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ പിന്‍വലിച്ചു. പ്രതിമാസം നാല് എടിഎം ഇടപാടുകൾ സൗജന്യം. ട്വിറ്ററിലൂടെയാണ് എസ്ബിഐയുടെ വിശദീകരണം. എസ്ബിഐ പുതിയ സർക്കുലർ പുറത്തിറക്കിയിട്ടില്ല. എടിഎമ്മിലെ ഓരോ അധിക ഇടപാടിനും 25 രൂപ വീതം സർവീസ് ചാർജ് ഈടാക്കും.

അടുത്ത മാസം ഒന്നാം തീയതി മുതല്‍ ഒരുതവണ എടിഎം ഉപയോഗിക്കുന്നതിന് 25 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാനായിരുന്നു എസ്ബിഐ തീരുമാനം. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ എസ്ബിഐ സര്‍ക്കുലര്‍ പിന്‍വലിച്ചത്.

സിഡിഎംഎയില്‍ പണം നിക്ഷേപിക്കുന്നതിനും മുഷിഞ്ഞ നോട്ട് മാറ്റുന്നതിനുമടക്കം സര്‍വ്വീസ് ചാര്‍ജ് കുത്തനെ കൂട്ടിയിരുന്നു. എസ്ബിഐയുടെ പകല്‍കൊള്ളയ്‌ക്കെതിരെ ധനമന്ത്രി തോമസ് ഐസക്കടക്കം രംഗത്തുവന്നിരുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി എസ്ബിഐ ജനങ്ങളെ പിഴിയുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം എസ്ബിഐ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനമുയര്‍ന്നു. ഇതിന് പിന്നാലെയാണ് സൗജന്യ ഇടപാടുകള്‍ റദ്ദ് ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് എസ്ബിഐ പിന്മാറുന്നതെന്നാണ് സൂചന.