സംസ്ഥാനത്ത് ശമ്പളമോ പെന്‍ഷനോ കൊടുക്കാന്‍ കഴിയാത്ത തരത്തിലുള്ള സാമ്പത്തിക ഞെരുക്കമാണെന്ന്  കേരളത്തിന് വേണ്ടി കപില്‍ സിബല്‍ സുപ്രീംകോടതിയെ അറിയിച്ചു. 

ദില്ലി : വായ്പപരിധിയുള്‍പ്പടെ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്‍റെ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് സമൻസ് അയച്ചു. കേരളത്തിന്റ സ്യൂട്ട് ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് സമൻസ് അയച്ചത്. സംസ്ഥാനത്ത് ശമ്പളമോ പെന്‍ഷനോ കൊടുക്കാന്‍ കഴിയാത്ത തരത്തിലുള്ള സാമ്പത്തിക ഞെരുക്കമാണെന്ന് കേരളത്തിന് വേണ്ടി കപില്‍ സിബല്‍ സുപ്രീംകോടതിയെ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടിയന്തിരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കണക്കിലെടുത്ത് കേസ് 25ന് പരിഗണിക്കും. കേന്ദ്ര–സംസ്ഥാന തര്‍ക്കങ്ങളില്‍ സുപ്രീംകോ‍ടതിക്ക് ഇടപെടാമെന്ന് പരാമര്‍ശിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 131ആം പ്രകാരമാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. സ്യൂട്ട് ഹർജി ഭരണഘടന ബെഞ്ച് പരിഗണിക്കേണ്ട വിഷയം ആണെന്ന് കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് ഇതിനോട് യോജിച്ചു. സംസ്ഥാനത്തിനായി സ്റ്റാന്റിംഗ് കോൺസൽ സി കെ ശശിയും ഹാജരായി. സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ സംസ്ഥാനത്തിന് 26,000 കോടി രൂപ ആവശ്യമാണെന്നും ഹർജിയിൽ സംസ്ഥാനം വ്യക്തമാക്കുന്നത്.