ഇന്നത്തെ ബജറ്റ് പ്രസംഗത്തില്‍ ഇടയ്ക്കിടെ കടന്നുവന്ന നോട്ട് നിരോധനത്തെ ചുറ്റിപ്പറ്റിയായിരുന്നു ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ കവിതകളെല്ലാം. ക്യാഷ്‍ലെസ് ഇന്ത്യയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അതിലേക്കാണ് മുന്നേറുന്നതെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആദ്യ കവിത "'ഈ നിര്‍ണ്ണായക ഘട്ടത്തില്‍ പരിഭ്രാന്തരായി നിന്നുപോകരുത്"" എന്ന അര്‍ത്ഥമാക്കുന്നവയായിരുന്നു വരികള്‍. അതിന് ശേഷം വീണ്ടും നോട്ട് നിരോധനം പ്രസംഗത്തില്‍ കടന്നുവന്നപ്പോള്‍ നേരത്തെ വിമര്‍ശിച്ച പ്രതിപക്ഷത്തെ പരിഹസിക്കാന്‍ അടുത്ത കവിത പ്രയോഗിച്ചു. "" ഈ വഴിയില്‍ നിങ്ങള്‍ പരിഭ്രാന്തരാകുന്നതെന്തിന്? ഞാന്‍ വഴി കാണിക്കാം, നിങ്ങള്‍ എനിക്കൊപ്പം വരൂ"" എന്നായിരുന്നു അപ്പോഴത്തെ വരികള്‍. ഇതിന് നല്ല കൈയ്യടിയും കിട്ടി. പിന്നീട് കള്ളപ്പണവേട്ടയുടെ വിജയം ഉദ്ഘോഷിച്ച ജെയ്റ്റ്‍ലി ""ഈ വെളിച്ചം കള്ളപ്പണത്തെപ്പോലും നിറം മാറ്റാന്‍ പ്രേരിപ്പിച്ചു""എന്ന് അര്‍ത്ഥം വരുന്ന മറ്റൊരു കവിതയും വായിച്ചു.

റെയില്‍വെ ബജറ്റിലും കേന്ദ്ര ബജറ്റിലുമൊക്കെ കവിത ആലപിക്കുന്ന പതിവ് പാര്‍ലമെന്റില്‍ പുതുമയല്ല. ഇവസരോചിതമാണെങ്കില്‍ നല്ല കൈയ്യടിയും പലപ്പോഴും ഇതിന് കിട്ടാറുമുണ്ട്. മുന്‍ ധനകാര്യ മന്ത്രി പി ചിദംബരം തന്റെ ബജറ്റിനിടെ തമിഴ് കവിതകളായിരുന്നു ആലപിച്ചിരുന്നത്.