നേരത്തെ അമേരിക്ക, ഇസ്രയേല്‍,ജപ്പാന്‍, യുഎഇ എന്നീ രാഷ്ട്രങ്ങളുടെ തലവന്‍മാരേയും പ്രോട്ടോകോള്‍ ലംഘിച്ച് വിമാനത്താവളത്തിലെത്തി മോദി സ്വീകരിച്ചിട്ടുണ്ട്.

ദില്ലി: ഇന്ത്യാ സന്ദര്‍ശത്തിനെത്തിയ ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന് രാജ്യതലസ്ഥാനത്ത് ഉജ്ജ്വലസ്വീകരണം. കര്‍ണാടകയില്‍ പ്രചരണപരിപാടികള്‍ക്കായി പോയ പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലി വിമാനത്താവളത്തില്‍ എത്തിയ ശേഷം ജോര്‍ദാന്‍ രാജാവിനായി കാത്തിരിക്കുകയായിരുന്നു. പിന്നീട് അബ്ദുള്ള രാജാവ് വിമാനമിറങ്ങിയപ്പോള്‍ തന്റെ സ്ഥിരം സ്‌നേഹാലിംഗനത്തോട് മോദി ജോര്‍ദാന്‍ രാജാവിനെ സ്വീകരിച്ചു. 

ഈ മാസം ആദ്യം പ്രധാനമന്ത്രി ജോര്‍ദാനിലെത്തിയപ്പോള്‍ വമ്പന്‍ സ്വീകരണമാണ് തന്റെ കൊട്ടാരത്തില്‍ രാജാവ് മോദിയ്ക്ക് നല്‍കിയത്. റാമള്ളയിലേക്കുള്ള മോദിയുടെ യാത്രയ്ക്ക് തന്റെ സ്വന്തം ഹെലികോപ്ടറും അദ്ദേഹം അന്ന് വിട്ടു കൊടുത്തിരുന്നു. പരമ്പരാഗതമായി പാകിസ്താനോട് അടുപ്പം കാണിക്കുന്ന ജോര്‍ദാനെ ഇന്ത്യയോട് അടുപ്പിക്കുന്നതില്‍ ജോര്‍ദാന്‍ രാജാവിന്റെ സന്ദര്‍ശനം നിര്‍ണായകമാക്കുമെന്നാണ് നയതന്ത്രവൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. വ്യാപര രംഗത്ത് സഹകരണം ശക്തിപ്പെടുത്താനുള്ള നിര്‍ണായക കരാറുകളില്‍ നാളെ ഇരുരാജ്യങ്ങളും ഒപ്പിട്ടേക്കും. അതേസമയം തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം മോദി ശക്തിപ്പെടുത്തുന്നതിന്റെ സൂചനകളായാണ് വിദേശകാര്യനിരീക്ഷകര്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്.

നേരത്തെ അമേരിക്ക, ഇസ്രയേല്‍,ജപ്പാന്‍, യുഎഇ എന്നീ രാഷ്ട്രങ്ങളുടെ തലവന്‍മാരേയും പ്രോട്ടോകോള്‍ ലംഘിച്ച് വിമാനത്താവളത്തിലെത്തി മോദി സ്വീകരിച്ചിട്ടുണ്ട്. ഇവരില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍ മോദിയുമായി ബന്ധം പുലര്‍ത്തുന്നയാളാണ്. പോയവാരം ഇന്ത്യയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ കൃഷിവകുപ്പ് സഹമന്ത്രിയെ വരവേല്‍ക്കാന്‍ അയച്ചത് വലിയ വിവാദമായിരുന്നു. സിഖ് തീവ്രവാദികള്‍ക്ക് കാനഡയില്‍ ലഭിക്കുന്ന പിന്തുണയാണ് തണ്ണുപ്പന്‍ സ്വീകരണത്തിന് കാരണമെന്നായിരുന്നു ഇതേക്കുറിച്ച് പ്രചരിച്ച അഭ്യൂഹം.

Scroll to load tweet…