ബെയ്ജിംഗ്: ലോകത്തെ ഏറ്റവും വലിയ ജലവിമാനം നിര്‍മ്മിച്ച് ചൈന. എട്ട് വര്‍ഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് കരയിലും വെള്ളത്തിലും പറന്നിറങ്ങാനും പറന്നുപൊങ്ങാനും കഴിവുള്ള വിമാനം ചൈന നിര്‍മ്മിച്ചെടുത്തത്. ബോയിംഗ് വിമാനത്തോളം വലിപ്പമുള്ള ഈ വിമാനത്തിന് എജി
600 എന്നാണ് പേരിട്ടിരിക്കുന്നത്. 

കന്നിയാത്രയില്‍ ദക്ഷിണചൈനയിലെ സുഹായിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ആകാശത്ത് ഒരു മണിക്കൂറോളം പറന്നശേഷം ഇവിടെ തന്നെ തിരിച്ചിറങ്ങി. 127 അടി നീളമുള്ളതാണ് ഈ വിമാനത്തിന്റെ ചിറകുകള്‍. നാല് ടര്‍ബോപ്രോപ്പ് എഞ്ചിനുകളുടെ കരുത്തിലാണ് വിമാനം പറക്കുന്നത്. അന്‍പത് പേരെ വരെ വഹിക്കാനും,4500 കി.മീ ദൂര വരെയോ 12 മണിക്കൂറോ തുടര്‍ച്ചയായി സഞ്ചരിക്കാനും ഈ വിമാനത്തിന് സാധിക്കും. 

വെറും ഇരുപത് സെക്കന്‍ഡുകള്‍ കൊണ്ട് 12 മെട്രിക് ടണ്‍ വെള്ളം ശേഖരിക്കാനുള്ള ശേഷിയും ഈ വിമാനത്തിനുണ്ട്. സൈനികാവശ്യത്തിന് വേണ്ടിയാണ് ഈ വിമാനം നിര്‍മ്മിച്ചതെങ്കിലും അഗ്നി-ജലരക്ഷാദൗത്യങ്ങള്‍ക്കാവും ഇപ്പോള്‍ ഈ വിമാനം ഉപയോഗിക്കുക. സാധാരണവിമാനത്താവളങ്ങളിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും സാധിക്കുന്ന ഈ വിമാനത്തിന് 53.5 ടണ്‍ ഭാരം വരെ വഹിച്ച് പറന്നു പൊങ്ങാനും സാധിക്കും.