വയനാട്ടിൽ രണ്ടു ഡമ്മി സ്ഥാനാർത്ഥികളൊഴികെ ആരും പത്രിക പിൻവലിച്ചില്ല. 20 പേരുള്ള വയനാടാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ള മണ്ഡലം. ഏറ്റവും കുറവ് മത്സരാര്‍ത്ഥികളുള്ളത് ആലത്തൂരാണ്.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ചിത്രം തെളിഞ്ഞു. 20 ലോക്സഭാ മണ്ഡലങ്ങളിലായി 227 സ്ഥാനാർത്ഥികളാണ് സംസ്ഥാനത്ത് മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനമായിരുന്നു ഇന്ന്. 

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന മണ്ഡലമായ വയനാട്ടിലാണ്. വയനാട്ടിൽ രണ്ടു ഡമ്മി സ്ഥാനാർത്ഥികളൊഴികെ ആരും പത്രിക പിൻവലിച്ചില്ല. 20 പേരുള്ള വയനാടാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ള മണ്ഡലം. ഏറ്റവും കുറവ് മത്സരാര്‍ത്ഥികളുള്ളത് ആലത്തൂരാണ്. 6 പേരാണ് ആലത്തൂരില്‍ മത്സരിക്കുന്നത്. 

മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലേക്കായി 20 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടാവും. പത്രിക സമര്‍പ്പിച്ച 22 സ്ഥാനാര്‍ത്ഥികളില്‍ രണ്ടു പേര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചു. പൊന്നാനിയിലെ ഖലിമുദ്ദീന്‍, നൗഷാദ് തുടങ്ങിയ രണ്ട് സ്ഥാനാര്‍ത്ഥികളാണ് പത്രിക പിന്‍വലിച്ചത്. മലപ്പുറത്ത് എട്ട് സ്ഥാനാര്‍ത്ഥികളും പൊന്നാനിയില്‍ 12 സ്ഥാനാര്‍ത്ഥികളുമാണ് ഇപ്പോള്‍ മത്സര രംഗത്തുള്ളത്.

മലപ്പുറത്ത് വി പി സാനുവിന് ഒരു അപരനും , പൊന്നാനി യിൽ പി വി അൻവറിന് 2 പേരും ഇ ടി മുഹമ്മദ് ബഷീറിന് 3 ഉം അപരൻമാർ മത്സര രംഗത്ത് ഉണ്ടാകും. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളില്‍ ആരും പത്രിക പിന്‍വലിച്ചില്ല. മത്സര രംഗത്ത് ഏഴുപേരാണ് കോട്ടയത്ത് നിന്നുള്ളത്. തിരുവനന്തപുരം ആകെ 17 സ്ഥാനാർത്ഥികളാണുള്ളത്. ആറ്റിങ്ങലിൽ ആകെ 19 സ്ഥാനാർത്ഥികളാണ് ഉള്ളത്.