മൂന്ന് തവണ സര്‍ജിക്കൽ സ്ട്രൈക്ക് നടത്തിയുണ്ട്; വിളിച്ച് പറയുന്ന പതിവില്ലെന്ന് എ കെ ആന്‍റണി
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി സൈന്യത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് ഏകെ ആന്‍റണി.
തിരുവനന്തപുരം: സര്‍ജിക്കൽ സ്ട്രൈക്കിന്‍റെ പേരിൽ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് എകെ ആന്‍റണി. പ്രതിരോധ മന്ത്രിയായിരിക്കുമ്പോൾ മൂന്ന് തവണ സര്‍ജിക്കൽ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്നും അത് വിളിച്ച് പറഞ്ഞ് നടക്കാറില്ലെന്നും എകെ ആന്‍റണി പറഞ്ഞു. ഇങ്ങോട്ട് അടിച്ചാൽ അങ്ങോട്ടും അതിശക്തമായി അടിക്കും. അത് കഴിഞ്ഞാൽ പട്ടാളക്കാരെ കൊണ്ട് തന്നെ പറയിപ്പിക്കും. അതല്ലാതെ പ്രധാനമന്ത്രി വന്ന് പറയുന്ന പതിവില്ലെന്നും എകെ ആന്‍റണി പറഞ്ഞു.
സര്‍ജ്ജിക്കൽ സ്ട്രൈക്കിനെ പ്രധാനമന്ത്രി ആയുധമാക്കുകയാണെന്നും എകെ ആന്‍റണി ആരോപിച്ചു. അഞ്ച് വര്‍ഷമായി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ് നരേന്ദ്ര മോദിയെന്നും എകെ ആന്‍റണി കുറ്റപ്പെടുത്തി. അമിതാഭ് ബച്ചൻ, മമ്മൂട്ടി മോഹൻലാൽ എന്നിവരേക്കാൾ ഒക്കെ മികച്ച നടനാണ് നരേന്ദ്ര മോദിയെന്നും എകെ ആന്‍റണി കുറ്റപ്പെടുത്തി.