രാജിവച്ചത് കോൺഗ്രസ് അംഗത്വം മാത്രം; നയം വ്യക്തമാക്കി അൽപേഷ് താക്കൂർ
തങ്ങളാഗ്രഹിച്ച ലോക്സഭാ സീറ്റ് കിട്ടാതിരുന്നതോടെ വലിയ അമർഷത്തിലായിരുന്നു താക്കൂർ സേന. കഴിഞ്ഞ ദിവസമാണ് സമുദായംഗങ്ങളായ മൂന്ന് എംഎൽഎമാരോടും രാജിവയ്ക്കാൻ താക്കൂർ സേന ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ അൽപേഷ് താക്കൂറും സംഘവും ബിജെപിയിൽ ചേരുമെന്ന് പ്രചാരണം ഉണ്ടായിരുന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ പ്രമുഖ ഒബിസി നേതാവായ അൽപേഷ് താക്കൂർ കോൺഗ്രസ് അംഗത്വം മാത്രമാണ് രാജിവച്ചതെന്ന് വ്യക്തമാക്കി. എംഎൽഎ സ്ഥാനം രാജിവച്ചില്ല. ബിജെപിയിൽ ചേരാനോ, സഖ്യത്തിന്റെ ഭാഗമാകാനോ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അൽപേഷ് താക്കൂർ രാജിവച്ചതിന് പിന്നാലെ അദ്ദേഹവും കൂടെയുള്ള രണ്ട് എംഎൽഎമാരും ബിജെപിയിൽ ചേരുമെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു അദ്ദേഹം.
പഠാൻ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ അൽപേഷ് താക്കൂർ ആഗ്രഹിച്ചിരുന്നു. എന്നാൽ കോൺഗ്രസ് മുൻ എംപി ജഗദീഷ് താക്കൂറിനാണ് സീറ്റ് നൽകിയത്. എന്നാൽ സബർകാന്ത് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എംഎൽഎമാരോട് പാർട്ടി അംഗത്വം രാജിവയ്ക്കാൻ താക്കൂർ സേന ആവശ്യപ്പെട്ടെന്നാണ് പിന്നീട് അൽപേഷ് താക്കൂർ വിശദീകരിച്ചത്.
ഈ തീരുമാനം വളരെ വേദനിപ്പിക്കുന്നതാണെന്നും എന്നാൽ തനിക്ക് എല്ലാത്തിനേക്കാളും വലുത് താക്കൂർ സേനയാണെന്നും രാജി തീരുമാനം വിശദീകരിച്ച് അൽപേഷ് താക്കൂർ. കഴിഞ്ഞ ഗുജറാത്തി തെരഞ്ഞെടുപ്പിൽ അൽപേഷും പട്ടിദാർ പ്രക്ഷോഭ നേതാവ് ഹർദ്ദിക് പാട്ടേലും ജിഗ്നേഷ് മേവാനിയും കോൺഗ്രസിന്റെ പക്ഷത്ത് നിന്നാണ് പ്രചാരണത്തിന് ഇറങ്ങിയത്.