ബിജെപിയില്‍ അനുനയ നീക്കം; ഇടഞ്ഞു നില്‍ക്കുന്ന അദ്വാനിയേയും മുരളീ മനോഹർ ജോഷിയേയും അമിത് ഷാ കണ്ടു
വാരാണസിയിൽ മോദിക്കെതിരെ പ്രതിപക്ഷ പൊതുസ്ഥാനാര്‍ത്ഥിയായി മുരളി മനോഹര്‍ ജോഷിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അനുനയ ശ്രമവുമായി അമിത് ഷായുടെ സന്ദര്‍ശനം
ദില്ലി: ഇടഞ്ഞ് നിൽക്കുന്ന മുതിര്‍ന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി മോദിയും അമിത് ഷായും രംഗത്ത്. വൈകീട്ട് അഞ്ചേകാലോടെ മുരളി മനോഹര്‍ ജോഷിയുടെ വീട്ടിലെത്തി അമിത് ഷാ കൂടികാഴ്ച നടത്തി. മുക്കാൽ മണിക്കൂറോളം ഇരുവരും തമ്മിലുള്ള കൂടികാഴ്ച നീണ്ടു. പിന്നാലെ എൽ കെ അദ്വാനിയെയും അമിത് ഷാ കണ്ടു.
അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഇത്തവണ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. തുടര്‍ന്ന് മുരളി മനോഹര്‍ ജോഷി അതൃപ്തി അനുയായികളിലൂടെ പുറത്തുവിടുകയും ചെയ്തു. വാരാണസിയിൽ മോദിക്കെതിരെ പ്രതിപക്ഷ പൊതുസ്ഥാനാര്‍ത്ഥിയായി മുരളി മനോഹര്‍ ജോഷിയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയ ദിവസം തന്നെ അമിത് ഷാ ഇരുനേതാക്കളുമായും കൂടികാഴ്ച നടത്തിയത്.