ഗാന്ധിജിയെ അപമാനിച്ചും ഗോഡ്സെയും പ്രശംസിച്ചും ബിജെപി നേതാക്കള്‍
മരണപ്പെട്ട് ഏഴ് പതിറ്റാണ്ടിന് ഇന്നത്തെ തലമുറ ഇതൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ ഗോഡ്സെയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും. പ്രഗ്യാ സിംഗ് മാപ്പ് പറയേണ്ടതില്ല. ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഇതെല്ലാം പറയുക - കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ
ദില്ലി: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന് പിന്നാലെ കൂടുതല്‍ ബിജെപി നേതാക്കള്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്സെയെ അനുകൂലിച്ച് രംഗത്ത് എത്തി. കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡേയും ദക്ഷിണ കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നളിന്‍ കുമാര്‍ കട്ടീലുമാണ് ഗോഡ്സേയെ പിന്തുണച്ചും പ്രഗ്യാസിംഘ് ഠാക്കൂറിനെ ന്യായീകരിച്ചും രംഗത്തു വന്നത്. ബിജെപി നേതാവ് അനിൽ സൗമിത്രയുടെ വിമര്‍ശം മഹാത്മാഗാന്ധിക്കെതിരെയായിരുന്നു ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രപതിയല്ല പാകിസ്ഥാന്‍റെ രാഷ്ട്രപതിയാണെന്ന് അനില്‍ സൗമിത്ര പറഞ്ഞു.
ഗോഡ്സെയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ ഉയരുന്നതില്‍ സന്തോഷമുണ്ടെന്നും മരണപ്പെട്ട് ഏഴ് പതിറ്റാണ്ടിന് ഇന്നത്തെ തലമുറ ഇതൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ ഗോഡ്സെയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവുമെന്നും കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ ട്വിറ്ററില്‍ കുറിച്ചു. ഗോഡ്സെയെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ പ്രഗ്യാസിംഗ് ഠാക്കൂര്‍ മാപ്പ് പറയേണ്ട കാര്യമില്ല. മാപ്പ് പറയേണ്ട കാര്യമെന്താണെന്നും ഇപ്പോള്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ഇതൊക്കെ പറയാന്‍ പറ്റുകയെന്നും കേന്ദ്രമന്ത്രി ട്വിറ്ററിലൂടെ ചോദിച്ചു.
അനന്ത് കുമാര്‍ ഹെഗ്ഡേയാക്കള്‍ കടുത്ത പ്രയോഗങ്ങളാണ് ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീലില്‍ നിന്നുമുണ്ടായത്. ഗോഡ്സെ ഒരാളേയും, അജ്മല്‍ കസബ് 72 പേരേയും, രാജീവ് ഗാന്ധി 7000 പേരയും കൊന്നിട്ടുണ്ടെന്നും കൊന്നു കളഞ്ഞവരുടെ എണ്ണം നോക്കി ആരാണ് ക്രൂരനെന്ന് നമ്മള്‍ ആത്മപരിശോധന നടത്തണമെന്നും നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു.
രാജ്യത്തെ ആദ്യത്തെ ഹിന്ദു തീവ്രവാദിയാണ് ഗാന്ധി ഘാതകനായ ഗോഡ്സെ എന്ന കമലഹാസന്‍റെ പ്രസ്താവനയോടെയാണ് ഗോഡ്സെയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് തുടക്കം. പ്രസ്താവനയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഹിന്ദു മക്കള്‍ കച്ചിയും ദേശീതലത്തില്‍ ബിജെപിയും കമലഹാസന് നേരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കമലഹാസന് മറുപടിയുമായി പ്രഗ്യാസിംഗ് ഠാക്കൂര്‍ രംഗത്ത് വരുന്നത്. അന്നും ഇന്നും എന്നും ഗോഡ്സെ ദേശഭക്തനാണെന്നും അദ്ദേഹം രാജ്യദ്രോഹിയാണെന്ന് പറയുന്നവര്‍ സ്വയം വിമര്‍ശനം നടത്തണമെന്നുമായിരുന്നു അവരുടെ വാക്കുകള്‍.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക