'സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല' ; ബിജെപി വൻ പരാജയം ഏറ്റുവാങ്ങുമെന്ന് രാഹുൽ
സൈന്യം നരേന്ദ്രമോദിയുടെ സ്വകാര്യ സ്വത്ത് അല്ല, ഇന്ത്യൻ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല. യുപിഎ കാലത്ത് മിന്നലാക്രമണം നടത്തിയത് കോൺഗ്രസ് അല്ല, സൈന്യമാണെന്നും രാഹുല്‍
അമേഠി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. മോദിയെ പരാജയപ്പെടുത്താനും ഭരണഘടനാ സ്ഥാപനങ്ങളെ രക്ഷിക്കാനുമാണ് കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷത്തെ നേരിടാൻ ധൈര്യമില്ലാതെ പേടിച്ചരണ്ട പ്രധാനമന്ത്രിയെയാണ് കാണുന്നതെന്ന് രാഹുല്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് അവസാനത്തിലേക്ക് അടുക്കുമ്പോൾ വ്യക്തമാകുന്നത് മോദി പുറത്തു പോകും എന്നാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി വൻ പരാജയം ഏറ്റുവാങ്ങേണ്ടി വരും.. മോദിയും ബിജെപിയും തെരഞ്ഞെടുപ്പില്‍ പുറത്തു പോകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തലെന്ന് രാഹുല്‍ പറഞ്ഞു.
മോദിക്ക് രാജ്യത്തെ കുറിച്ചു പദ്ധതികളില്ല. തൊഴിൽ ഇല്ലായ്മയാണ് രാജ്യത്തെ പ്രധാന വിഷയം എന്നാല്‍ അതേക്കുറിച്ചു മോദിക്ക് ഒന്നും പറയാനില്ല. സൈന്യം നരേന്ദ്ര മോദിയുടെ സ്വകാര്യ സ്വത്ത് അല്ല, ഇന്ത്യൻ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല. യുപിഎ കാലത്ത് മിന്നലാക്രമണം നടത്തിയത് കോൺഗ്രസ് അല്ല, സൈന്യമാണെന്നും രാഹുല്‍ വിശദമാക്കി.
സൈന്യത്തിന് കാലങ്ങളായി മികച്ച ട്രാക്ക് റെക്കോര്‍ഡാണ് ഉള്ളത് അതിൽ മോദിക്ക് എന്തു കാര്യമെന്നും രാഹുല്‍ ചോദിച്ചു. ഇന്ത്യൻ സാമ്പത്തിക രംഗത്തെ മോദി തകർത്തു കളഞ്ഞു. ന്യായ് പദ്ധതി സാമ്പത്തിക രംഗത്തെ പുനരുജ്ജിവിപ്പിക്കാനുള്ള പദ്ധതിയാണ്. കോൺഗ്രസിന്റെ പ്രകടന പത്രിക രാജ്യത്തെ തകർന്നു നിൽക്കുന്നവർക്ക് വേണ്ടിയാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.