ഇടതു സമ്മര്‍ദത്തിന് വഴങ്ങി രാഹുൽ പിന്‍മാറുന്നത് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്ന നിലപാട് കേരള നേതാക്കള്‍ ഹൈക്കമാന്‍റിനെ അറിയിച്ചിട്ടുണ്ട് .സി.പി.എം തന്നെ ഇത് ആയുധമാക്കുമെന്നും ബി.ജെ.പി മുഖ്യ പ്രചാരണ വിഷയമാക്കുമെന്നുമുള്ള ആശങ്കയും പങ്കുവച്ചിട്ടുണ്ട്.

ദില്ലി: വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാര്‍ഥിയാകാനുള്ള സാധ്യത മങ്ങുന്നതായി റിപ്പോര്‍ട്ട്. ഇടതുപക്ഷത്തിനെതിരെ രാഹുൽ സ്ഥാനാര്‍ഥിയാകുന്നതിനെതിരെ സഖ്യകക്ഷികള്‍ സമ്മര്‍ദം ശക്തമാക്കിയതാണ് കാരണമെന്നാണ് സൂചന. അതേ സമയം രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നാണ് ഉന്നത കോൺഗ്രസ് നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

രാഹുൽ വയനാട്ടിൽ സ്ഥാനാര്‍ഥിയാകുന്നതിലൂടെ എന്ത് സന്ദേശമാണ് നല്കുന്നതെന്ന പിണറായി വിജയന്‍റെ ചോദ്യം ഏറ്റെടുക്കുകയാണ് യു പി എ സഖ്യ കക്ഷികളും കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കളും . രാഹുൽ സ്ഥാനാര്‍ഥിയായാൽ പ്രതിപക്ഷ മുന്നണിയുടെ നേതൃപദവി കോണ്‍ഗ്രസിന് നല്കുന്ന കാര്യം പുനരോലോചിക്കുമെന്ന മുന്നറിയിപ്പ് സിപിഎം നല്‍കിയിരുന്നു. പിന്നാലെ കേരളത്തിൽ ഇടതു മുന്നണിയുടെ ഭാഗമായി ജെ ഡി എസും എന്‍ സി പിയും ഇടതു പക്ഷത്തിനെതിരെ രാഹുൽ മല്‍സരിക്കുന്നതിനെതിരെ നിലപാട് എടുത്തു. ഏറ്റവും ഒടുവിൽ രാഹുലിന് മേൽ സമ്മര്‍ദ്ദവും ശക്തമാക്കി . പി സി ചാക്കോ അടക്കമുള്ള നേതാക്കള്‍ ഇടതിനെ പിണക്കരുതെന്ന് നിലപാട് രാഹുലിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ഇടതു സമ്മര്‍ദത്തിന് വഴങ്ങി രാഹുൽ പിന്‍മാറുന്നത് തിരഞ്ഞെടുപ്പിൽ യു ഡി എഫിന് തിരിച്ചടിയാകുമെന്ന നിലപാട് കേരള നേതാക്കള്‍ ഹൈക്കമാന്‍റിനെ അറിയിച്ചിട്ടുണ്ട് .സി പി എം തന്നെ ഇത് ആയുധമാക്കുമെന്നും ബി ജെ പി മുഖ്യ പ്രചാരണ വിഷയമാക്കുമെന്നുമുള്ള ആശങ്കയും പങ്കുവച്ചിട്ടുണ്ട് . അതേ സമയം രാഹുൽ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചെന്ന മട്ടിൽ കേരള നേതാക്കള്‍ പ്രതികരിച്ചത് വിനയായെന്ന നീരസമാണ് ഹൈക്കമാന്‍റിന്

വൈകീട്ട് പാര്‍ട്ടി തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നുണ്ട്. അന്തിമ തീരുമാനം എന്തായാലും അത് ഇന്ന് ഉണ്ടാകുമെന്നണ് പ്രതീക്ഷ.