കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അല്ലാതെ വോട്ട് ചെയ്താല്‍ ഇവിഎം മെഷീനില്‍ നിന്നും വൈദ്യുത ഷോക്ക് ഏല്‍ക്കുമെന്ന് എംഎല്‍എ പറയുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദ പ്രസ്താവനയുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്മയ്ക്ക് നോട്ടീസ് അയച്ചു.

കൊരാര്‍: കോണ്‍ഗ്രസിന് വോട്ട് ചെയ്യാത്തവര്‍ക്ക് ഷോക്കടിക്കുമെന്ന വിവാദ പ്രസ്താവനയുമായി ഛത്തീസ്ഗഡ് എംഎല്‍എ. കവാസി ലക്മയാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. കങ്കര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു ലക്മയുടെ പരാമര്‍ശം.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് അല്ലാതെ വോട്ട് ചെയ്താല്‍ ഇവിഎം മെഷീനില്‍ നിന്നും വൈദ്യുത ഷോക്ക് ഏല്‍ക്കുമെന്ന് എംഎല്‍എ പറയുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിവാദ പ്രസ്താവനയുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്മയ്ക്ക് നോട്ടീസ് അയച്ചു.

കങ്കറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിരേഷ് ഠാക്കൂറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കോണ്‍ഗ്രസിന് അല്ലാതെ ആരെങ്കിലും വോട്ട് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് വോട്ടിങ് മെഷീനില്‍ നിന്നും വൈദ്യുത ഷോക്ക് ഏല്‍ക്കുമെന്ന് ലക്മ പറയുന്നതിന്‍റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. 

'വോട്ടിങ് മെഷീനിലെ ഒന്നാമത്തെ ബട്ടണ്‍ അമര്‍ത്തി ബിരേഷ് ഠാക്കൂറിന് വോട്ട് രേഖപ്പെടുത്തണം. രണ്ടാമത്തെയും മൂന്നാമത്തെയും ബട്ടണുകളില്‍ വൈദ്യുത ഷോക്ക് ഉണ്ട്'- ലക്മ പറഞ്ഞു.

എംഎല്‍എയുടെ വിവാദ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി നോട്ടീസ് അയച്ചു. സംഭവത്തില്‍ മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് കങ്കറിലെ ആദ്യ ഘട്ട വോട്ടിങ്. അവസാന ഘട്ട വോട്ടിങ് ഏപ്രില്‍ 23-ന് നടക്കും. 

തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ യോഗി ആദിത്യനാഥ്, മായാവതി, മനേക ഗാന്ധി, അസം ഖാന്‍ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ പരാമര്‍ശവുമായി കവാസി ലക്മ രംഗത്തെത്തിയത്.