ജഗന്നാഥ വിഗ്രഹം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു; ബിജെപി സ്ഥാനാർഥിക്കെതിരെ കോൺഗ്രസ്
അതേസമയം കോൺഗ്രസ് ഉയർത്തിയ ആരോപണത്തെ സമ്പിത് നിഷേധിച്ചു. റാലിക്കിടയിൽ ഒരാള്‍ തനിക്ക് സമ്മാനമായി വിഗ്രഹം തന്നതാണന്നും ഇതിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തരുതെന്നും സമ്പിത് പത്ര പറഞ്ഞു.
ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി സമ്പിത് പത്രയ്ക്കെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സമ്പിത്, ജഗന്നാഥ വിഗ്രഹം പ്രദര്‍ശിപ്പിച്ചുവെന്നാണ് കോൺഗ്രസിന്റെ പരാതി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് സമ്പിത് നടത്തിയതെന്നും കോണ്‍ഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബിജെപി ഭഗവാൻ ജഗന്നാഥിനെ ഉപയോഗിച്ചുവെന്നും കോൺഗ്രസ് ആരോപിക്കുന്നു. അതേസമയം കോൺഗ്രസ് ഉയർത്തിയ ആരോപണത്തെ സമ്പിത് നിഷേധിച്ചു. റാലിക്കിടയിൽ ഒരാള്‍ തനിക്ക് സമ്മാനമായി വിഗ്രഹം തന്നതാണന്നും ഇതിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തരുതെന്നും സമ്പിത് പത്ര പറഞ്ഞു.
റാലിയിൽ ജഗന്നാഥ വിഗ്രഹം ഉയര്‍ത്തി കാണിച്ചതിന് പുറമെ ഈ ചിത്രം സമ്പിത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മതം, ജാതി, തുടങ്ങിയവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്നാണ് ബഹുമാനപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. എന്നാൽ അതുതന്നെയാണ് ബിജെപി ചെയ്യുന്നതെന്നും കോണ്‍ഗ്രസ് വക്താവ് നിശികാന്ത് മിശ്ര കുറ്റപ്പെടുത്തി.