പിവി അൻവറിന് സിപിഎമ്മിന്റെ താക്കീത്; സിപിഐയ്ക്കെതിരെ വിവാദ പരാമര്‍ശം ഉണ്ടാവരുത്
മുസ്ലീം ലീഗും സിപിഐയും ഒരുപോലെയാണെന്നും സിപിഐ നേതാക്കള്‍ എക്കാലവും തന്നെ ദ്രോഹിക്കുകയാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു പി.വി. അൻവറിന്‍റെ വിവാദ പരാമര്‍ശം. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ പി.പി.സുനീര്‍ ലീഗിലേക്ക് ചേക്കാറാനുള്ള ശ്രമത്തിലാണെന്നും അൻവര്‍ ആരോപിച്ചിരുന്നു
Ponnani, First Published May 1, 2019, 11:00 PM IST
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പൊന്നാനി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറും സിപിഐ ജില്ലാ ഘടകവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇടപെട്ട് സിപിഎം. സിപിഐക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സിപിഎം അന്‍വറിനെ താക്കീത് ചെയ്തു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പി.വി. അൻവര്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സിപിഐയെ വിമര്‍ശിക്കുന്നത് പതിവാക്കിയിരിക്കുകയായിരുന്നു പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ പിവി അൻവര്‍. മുന്നണി മര്യാദകളെ ബാധിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തുറന്നതോടെയാണ് വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇനി നോക്കിയിരിക്കാനാവില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ നേതൃത്വം അൻവറിനെ അറിയിച്ചത്.
മുസ്ലീം ലീഗും സിപിഐയും ഒരുപോലെയാണെന്നും സിപിഐ നേതാക്കള്‍ എക്കാലവും തന്നെ ദ്രോഹിക്കുകയാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു പി.വി. അൻവറിന്‍റെ വിവാദ പരാമര്‍ശം. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ പി.പി.സുനീര്‍ ലീഗിലേക്ക് ചേക്കാറാനുള്ള ശ്രമത്തിലാണെന്നും അൻവര്‍ ആരോപിച്ചിരുന്നു. സിപിഐ നേതാക്കളില്‍ ഇത് വലിയ അതൃപ്തിക്ക് ഇടയാക്കി. ജില്ലയിലുടനീളം എഐവൈഎഫ് പ്രവര്‍ത്തകര്‍ അൻവറിന്‍റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഇടപെടലുണ്ടായത്.
Last Updated May 1, 2019, 10:59 PM IST