സൈനികരുടെ പേരിൽ കന്നിവോട്ട് അഭ്യർത്ഥന; മോദിക്കെതിരെ സിപിഐ എം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് പുൽവാമ ഭീകരാക്രമണത്തിന്റെയും ബാലാക്കോട്ട് പ്രത്യാക്രമണത്തിന്റെ പേരിൽ മോദി കന്നി വോട്ടർമാരോട് വോട്ട് അഭ്യർത്ഥന നടത്തിയത്. സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പർ നീലോത്പൽ ബസു ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.
മഹാരാഷ്ട്ര: രാജ്യത്തെ കന്നിവോട്ടർമാരോട് സൈനികരുടെ പേരിൽ വോട്ടഭ്യർത്ഥന നടത്തിയതിന്റെ പേരിൽ മോദിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഐ എം കത്തയച്ചു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് പുൽവാമ ഭീകരാക്രമണത്തിന്റെയും ബാലാക്കോട്ട് പ്രത്യാക്രമണത്തിന്റെ പേരിൽ മോദി കന്നി വോട്ടർമാരോട് വോട്ട് അഭ്യർത്ഥന നടത്തിയത്. സിപിഐ എം പോളിറ്റ് ബ്യൂറോ മെമ്പർ നീലോത്പൽ ബസു ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.
സൈനികരുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. സൈനികരുടെ ചിത്രങ്ങളോ ഇത് സംബന്ധിച്ച പരസ്യങ്ങളോ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന കർശന നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ പ്രധാനമന്ത്രി തന്നെ ഈ ചട്ടം ലംഘിച്ചതായി കത്തിൽ പരാമർശിക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.
ചൊവ്വാഴ്ച ലാത്തൂരില്‍ നടന്ന റാലിയിലാണ് കന്നിവോട്ടര്‍മാരോട് ബാലാകോട്ട് ആക്രമണം നടത്തിയവര്‍ക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും കന്നിവോട്ട് സമര്‍പ്പിക്കണമെന്ന് മോദി പ്രസംഗിച്ചത്. സായുധ സേനയെ മോദിയുടെ സേന എന്ന് വിശേഷിപ്പിച്ചതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന നേരിട്ടിരുന്നു.