പോളിംഗ് കൂടിയാൽ ഗുണം ഇടത് പക്ഷത്തിന്; വൻ വിജയം നേടുമെന്ന് കോടിയേരി ബാലകൃഷ്ണൻ
2004ൽ 18 സീറ്റുകളായിരുന്നെങ്കിൽ ഇത്തവണ അതിൽ ഒരു സീറ്റ് കൂടി കൂടുതൽ കിട്ടുവാനാണ് സാധ്യതയെന്ന് കോടിയേരി കണ്ണൂരിൽ അവകാശപ്പെട്ടു.
കണ്ണൂർ : ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടത് പക്ഷം വൻ വിജയം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. ഓരോ വോട്ടും പോളിംഗ് ബൂത്തിലേക്കെത്തിക്കാനുള്ള പരിശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് പറഞ്ഞ കൊടിയേരി ഉയർന്ന വോട്ടിംഗ് ശതമാനം ഇടത് പക്ഷത്തിന് അനുകൂലമാകുമെന്ന് അവകാശപ്പെട്ടു.
2004ൽ 18 സീറ്റുകളിലാണ് ജയിച്ചതെങ്കിൽ ഇക്കുറി ഒരു സീറ്റ് കൂടി കൂടുതൽ ലഭിച്ചേക്കുമെന്ന് അവകാശപ്പെട്ട കോടിയേരി. ഉമ്മൻ ചാണ്ടിയുടെയും മുല്ലപ്പള്ളിയുടേയും ശുഭാപ്തി വിശ്വാസത്തെ പരിഹസിച്ചു. ഉമ്മൻ ചാണ്ടി എപ്പോഴും ശുഭാപ്തി വിശ്വാസക്കാരനാണ് എന്നും മുല്ലപ്പള്ളിയും ബഡായി അടിക്കുകയാണെന്നുമായിരുന്നു പാർട്ടി സെക്രട്ടറിയുടെ പരിഹാസം.
സിപിഎം അക്രമം അഴിച്ചുവിടുന്നുവെന്ന പരാതി തള്ളിയ കോടിയേരി വടകരയിൽ സ്ഥാനാർത്ഥിയായ പി ജയരാജനെ ഭിന്നശേഷിക്കാരനാക്കി മാറ്റിയത് ആക്രമരാഷ്ട്രീയമാണെന്ന് മറുപടി നൽകി. എല്ലാ സ്ഥലത്തും മുൻ കൈയെടുത്തത് കോൺഗ്രസാണെന്നും. തിരുവനന്തപുരത്ത് നാടകം കളിച്ച കോൺഗ്രസ് ആലത്തൂരിൽ മനപ്പൂർവ്വം പ്രശ്നമുണ്ടാക്കിയെന്നും ആരോപിച്ചു.
രണ്ട് മണിക്കൂർ കാത്ത് നിന്നാണ് കോടിയേരി വോട്ട് രേഖപ്പെടുത്തിയത്.