ലോക്‌സഭാ തെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇന്ന് ധാരണയാകും
സ്ഥാനാർത്ഥി നിർണയത്തിനായി സിപിഎം യോഗങ്ങൾ ഇന്ന് മുതൽ. സെക്രട്ടേറിയറ്റിന് പിന്നാലെ സംസ്ഥാന സമിതിയും ചേരും. കോട്ടയം സീറ്റ് ഏറ്റെടുത്ത് പത്തനംതിട്ട ഘടകകക്ഷികൾക്ക് നൽകിയേക്കും.
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഇന്ന് ധാരണയാകും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. നാളെ പാര്‍ലമെന്‍റ്, മണ്ഡലം കമ്മിറ്റികളും 7, 8 തീയതികളില്‍ സംസ്ഥാന സമിതിയും ചേരുന്നുണ്ട്.
കഴിഞ്ഞ തവണ 15 സീറ്റുകളില്‍ മത്സരിച്ച സിപിഎം ഇത്തവണ കോട്ടയം അടക്കം 16 സീറ്റുകളില്‍ മത്സരിച്ചേക്കും. 2014ല്‍ ജനതാദള്‍ എസ് മത്സരിച്ച കോട്ടയം മണ്ഡലം സിപിഎം ഏറ്റെടുത്ത്, പത്തനംതിട്ട ഘടകകക്ഷികൾക്ക് കൊടുക്കാനും സാധ്യതയുണ്ട്. നിലവിലുള്ള എംപിമാരിൽ പി കരുണാകരൻ മത്സരിക്കില്ല. രണ്ട് തവണ മത്സരിച്ച എ സമ്പത്ത്, എംബി രാജേഷ് എന്നിവർക്ക് വീണ്ടും അവസരം നൽകും. പി കെ ബിജുവിന്‍റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ സി ദിവാകരനെ തിരുവനന്തപുരത്തും തൃശ്ശൂരിൽ രാജാജി മാത്യു തോമസ്, മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍, വയനാട്ടില്‍ പിപി സുനീര്‍ എന്നിവരെയുമാണ് സിപിഐ സ്ഥാനാര്‍ത്ഥികളാക്കുന്നത്. ഇത് സംബന്ധിച്ച് ദേശീയ നേതൃത്വവുമായി കൂടി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
Read More: തിരുവനന്തപുരത്ത് സി ദിവാകരൻ; സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയിൽ രണ്ട് സിറ്റിംഗ് എംഎൽഎമാര്‍