അപമാനത്തിനും അവഗണനയ്ക്കും ജനത നൽകിയ തിരിച്ചടിയാണ് കോൺഗ്രസിന്റെ തകർച്ച; രാഹുലിനെതിരെ ഹിമാന്ത ബിശ്വ ശർമ്മ
2006ലും 2011ലും കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചതില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട് ഹിമാന്ത. മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗൊയ്ക്കെതിരായ പരസ്യ കലാപത്തിനെ തുടര്‍ന്നാണ് ഹിമാന്ത 2015ൽ പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോവുന്നത്
അസം: നിരന്തമായ അപമാനത്തിനും അവഗണനയ്ക്കും വടക്ക് കിഴക്കൻ ജനത നൽകിയ തിരിച്ചടിയാണ് കോൺഗ്രസിന്റെ തകർച്ചയെന്ന് നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലൈൻസ് കൺവീനർ ഹിമാന്ത ബിശ്വ ശർമ്മ. കോൺഗ്രസ് ഭൂതകാലം പോലും ഓർക്കാൻ ഹിമാന്ത ആഗ്രഹിക്കുന്നില്ല. അമേഠിയിൽ തോൽവി ഭയന്നാണ് രാഹുൽ ഗാന്ധി കേരളത്തിൽ വരുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
വടക്ക് കിഴക്കൻ ഇന്ത്യയിൽ കോൺഗ്രസിന്റെ തകർച്ചയ്ക്ക് കളമൊരുക്കിയ മുൻ കോൺഗ്രസ് നേതാവാണ് ഹിമാന്ത ബിശ്വ ശർമ്മ . 1990കളിലെ കുടിയേറ്റ വിരുദ്ധ പോരാട്ടങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2006ലും 2011ലും കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചതില്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട് ഹിമാന്ത. മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗൊയ്ക്കെതിരായ പരസ്യ കലാപത്തിനെ തുടര്‍ന്നാണ് ഹിമാന്ത 2015ൽ പാർട്ടിയിൽ നിന്ന് പുറത്തേക്ക് പോവുന്നത്.
വടക്ക് കിഴക്കൻ മണ്ണിൽ സ്വാധീനം ഉറപ്പിക്കാൻ തക്കം പാർത്തിരുന്ന ബിജെപിക്ക് വലിയ നേട്ടമായി മാറി ഹിമാന്തയുടെ ഇടപെടലുകള്‍. 2016ൽ ഹിമാന്തയൊരുക്കിയ തന്ത്രങ്ങളിലൂടെ അസമിൽ മിന്നുന്ന ജയമാണ് ബിജെപി നേടിയത് . പിന്നാലെ പ്രാദേശിക പാർട്ടികളെ കൂട്ടുപിടിച്ചും എംഎൽഎമാരെ മറുകണ്ടം ചാടിച്ചും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ എല്ലാം ബിജെപി ഭരണത്തിന് വഴിയൊരുക്കി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെങ്കിലും തന്ത്രങ്ങൾ ഒരുക്കുന്നത് ഹിമാന്ത തന്നെയാണ്.